എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് കവര്‍ച്ചശ്രമം

പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ ഏറ്റുമാനൂർ: പേരൂർ പുളിമൂട് കവലയിലെ എസ്.ബി.ഐ ബാങ്കിനോട് ചേർന്ന എ.ടി.എം തകർത്ത് കവർച്ച ശ്രമം. എ.ടി.എം കമ്പിപ്പാരകൊണ്ട് കുത്തിപ്പൊളിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. കമ്പിപാര കൗണ്ടറിൽനിന്ന് ലഭിച്ചു. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതരും ഏറ്റുമാനൂർ പൊലീസും അറിയിച്ചു. എ.ടി.എമ്മും സി.ഡി.എമ്മും പ്രവര്‍ത്തിക്കുന്ന കൗണ്ടറിലെ യന്ത്രത്തിന്‍റെ മുന്‍വശം ഉള്‍പ്പെടെ ഭാഗികമായി തകർത്തു. ഞായറാഴ്ച അതിരാവിലെ ഇതുവഴി എത്തിയ പത്രം വിതരണക്കാരനാണ് എ.ടി.എം കുത്തിപ്പൊളിച്ചത് കണ്ടത്. തൊ‌ട്ടടുത്ത് താമസിക്കുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രസാദ് അറിയിച്ചതനുസരിച്ച് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസെത്തി. ഞായറാഴ്ച പുലർച്ച 2.37നാണ് മോഷ്ടാവ് കൗണ്ടറിൽ പ്രവേശിക്കുന്നതിന്‍റെ സി.സി ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. നീല ടീ ഷർട്ടും തൊപ്പിയും മാസ്‌കും ധരിച്ച് പിന്നില്‍ ബാഗും തൂക്കിയാണ് യുവാവ് എത്തിയത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പ്രാഥമിക പരിശോധന പൂർത്തിയാക്കി. പൊലീസ് നായ് തൊട്ടടുത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തിലും പരിസരത്തും കറങ്ങി തിരികെയെത്തി. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കുറച്ച് ദിവസമായി നിര്‍മാണം നിര്‍ത്തിവെച്ച കെട്ടിടത്തിൽനിന്ന് ശേഖരിച്ച കമ്പിയാണോ കൃത്യത്തിന് ഉപയോഗിച്ചതെന്നും സംശയിക്കുന്നു. പ്രതിയെ കണ്ടെത്തുന്നതിന്‍റെ ഭാഗമായി സമീപപ്രദേശങ്ങളിലെ സി.സി ടി.വി കാമറകളും പൊലീസ് പരിശോധിക്കുന്നു. അന്തർ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. -പടം--

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.