തേയിലത്തോട്ടം മേഖലക്ക് പാക്കേജ് വേണം -എം.പി

* പീരുമേട്ടിൽ 38 എസ്റ്റേറ്റിൽ 17 എണ്ണവും ഭാഗികമായി പ്രവർത്തിക്കുന്നു തൊടുപുഴ: തേയിലത്തോട്ടം തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാനും മേഖലയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും 2022-23 കേന്ദ്ര ബജറ്റിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്രയാദവിനെ നേരിൽ കണ്ട് കത്ത് നൽകി. കേരളത്തിൽ 104 തേയിലത്തോട്ടമുണ്ട്. ഇടുക്കിയിൽ 74, വയനാട്ടിൽ 24, നെല്ലിയാമ്പതിയിലും തിരുവനന്തപുരത്തും മൂന്ന് വീതവും. ഈ എസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം അവഗണിക്കപ്പെട്ട് സമൂഹത്തിലെ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലൊന്നായി ജീവിതം തള്ളിനീക്കുകയാണ്. ഇവരിൽ പലരും താമസിക്കുന്നത് 50 വർഷത്തിലേറെയായി പരിപാലിക്കപ്പെടാതെ ചോർന്നൊലിക്കുന്ന ലയങ്ങളിലാണ്. ഇവ മാനേജ്മെന്റിന്റെ ഉത്തരവാദിത്തത്തിൽ വരുന്നുണ്ടെങ്കിലും സാമ്പത്തിക കാരണങ്ങളാൽ അവരും ഇക്കാര്യങ്ങൾ അവഗണിക്കുന്നു. കേരളത്തിൽ കോവിഡ് വ്യാപനത്തിനും തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾക്കും ശേഷം തോട്ടം തൊഴിലാളികളുടെ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്. ഇടുക്കിയിലെ പീരുമേട്ടിൽ മാത്രം 38 എസ്റ്റേറ്റിൽ 17 എണ്ണവും ഭാഗികമായാണ് പ്രവർത്തിക്കുന്നത്. എസ്റ്റേറ്റുകൾ നിലവിലെ യന്ത്രസാമഗ്രികൾ പരിഷ്കരിച്ച് കാര്യക്ഷമമായ മാനേജ്മെന്റിന് കീഴിൽ കൊണ്ടുവരണം. 2021-22 ലെ ബജറ്റിൽ അസമിനും പശ്ചിമബംഗാളിനും സർക്കാർ പ്രഖ്യാപിച്ച 1000 കോടിയുടെ മാതൃകയിൽ തോട്ടം മേഖലക്കും ഒരു പാക്കേജ് അനുവദിക്കണമെന്നും എം.പി. പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യോഗം തൊടുപുഴ: ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2020-21 ലെ വാര്‍ഷിക ജനറല്‍ ബോഡി ഓണ്‍ലൈനായി ചേര്‍ന്നു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് റോമിയോ സെബാസ്റ്റ്യന്റെ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ്, സെക്രട്ടറി പി.കെ. കുര്യാക്കോസ് എന്നിവർ സംസാരിച്ചു. വാക്-ഇന്‍ ഇന്റര്‍വ്യൂ തൊടുപുഴ: കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നെടുങ്കണ്ടം കരുണ ആശുപത്രി സി.എഫ്.എല്‍.ടി.സിയിലും താലൂക്ക് ആശുപത്രിയിലുമായി ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്-ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി നാലിന് രാവിലെ 11ന് നടത്തും. തസ്തിക, ഒഴിവുകളുടെ എണ്ണം. മെഡിക്കല്‍ ഓഫിസര്‍ -മൂന്ന്, സ്റ്റാഫ് നഴ്സ് -ഏഴ്, ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ -മൂന്ന്, ക്ലീനിങ് സ്റ്റാഫ്-ഒന്ന്. ഫോൺ: 8075509034.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.