വിവരം ചോർത്തിയ സംഭവം; പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്

തൊടുപുഴ: പൊലീസി‍ന്‍റെ ഔദ്യോഗിക ഡേറ്റബേസിൽനിന്ന് ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയെന്ന പരാതിയിൽ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി.കെ. അനസിനാണ് ജില്ല പൊലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ജോലിയിൽനിന്ന് പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് കാട്ടിയാണ് നോട്ടീസ്. ഡിസംബർ മൂന്നിന് മതസ്പർധ വളർത്തുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്ന് ആരോപിച്ച് തൊടുപുഴയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ എസ്.ഡി.പി.ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വണ്ണപ്പുറം സ്വദേശിയുടെ മൊബൈൽ ഫോണിലെ വാട്ട്സ്ആപ്പിലേക്ക് കരുതലെന്ന നിലയിൽ പൊലീസ് ശേഖരിച്ച രാഷ്ട്രീയ നേതാക്കളുടെ വിവരങ്ങൾ അനസ് അയച്ചതായി തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ കണ്ടെത്തിയിരുന്നു. തുടർന്ന് ഡിസംബർ 22ന് അനസിനെ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കേസിൽ വകുപ്പുതല അന്വേഷണം നടത്തിയ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജി. ലാൽ ജില്ല പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസുകാരന് നോട്ടീസ് നൽകിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.