നെടുങ്കണ്ടം ടൗണിൽ തുടര്‍ക്കഥയായി വാഹനാപകടങ്ങൾ

നെടുങ്കണ്ടം: ടൗണില്‍ വാഹനാപകടങ്ങളും മരണവും തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ നാലുദിവസത്തിനിടെ രണ്ട് ജീവനാണ് പൊലിഞ്ഞത്. രണ്ടും ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്ത യുവാക്കളാണ്. വെള്ളിയാഴ്ച രാവിലെ നെടുങ്കണ്ടം സെന്‍ട്രല്‍ ജങ്ഷനിലുണ്ടായ അപകടത്തില്‍ സന്യാസിയോട സ്വദേശി ജിമ്മി ജോര്‍ജാണ് (19) മരിച്ചത്. ജിമ്മി സഞ്ചരിച്ച ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ച ഒന്നരക്ക് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ അമിതവേഗതയില്‍ എത്തിയ ബൈക്കിടിച്ച് വിദ്യാർഥി മരിച്ചിരുന്നു. നെടുങ്കണ്ടം ചക്കക്കാനം കല്ലൂംകൂട്ടത്തില്‍ ജോയിയുടെ (കുര്യന്‍) മകന്‍ അപ്പു എന്നുവിളിക്കുന്ന സൂരജാണ് (24) മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സമീപത്തെ ബേക്കറിയുടെ ജനറേറ്ററിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒരുമാസത്തിനിടെ ചെറുതും വലുതുമായ രണ്ട് ഡസനോളം വാഹനാപകടങ്ങളാണ് ഉണ്ടായത്. ടൗണിലെ വാഹനങ്ങളുടെ ഒഴുക്ക് ക്രമീകരിക്കാന്‍ ഒരു നടപടിയും അധികൃതര്‍ കൈക്കൊള്ളുന്നില്ല. അപകടം ഉണ്ടാകുമ്പോൾ മാത്രം പരിശോധനകളുമായി രംഗത്തെത്തുന്ന അധികൃതർ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.