മധ്യവയസ്കൻ വാഹനമിടിച്ച് മരിച്ച സംഭവം: കാർ കണ്ടെത്താനായില്ല

കട്ടപ്പന: മധ്യവയസ്കൻ അജ്ഞാത വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഒരുമാസം കഴിഞ്ഞിട്ടും കാർ കണ്ടെത്താനായില്ല. വെള്ളയാംകുടി മുണ്ടൻകുന്നേൽ കുഞ്ഞുമോനാണ് (53) മരിച്ചത്. കുഞ്ഞുമോനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയശേഷം ഡിസംബർ 26ന് രാവിലെ ഇടുക്കി കവല മാസ് ഹോട്ടലിനുസമീപം റോഡരികിലെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഓടയിൽ വീണ് മരിച്ചതാകാമെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. എന്നാൽ, മൃതദേഹത്തിലെ പരിക്കുകൾ ദുരൂഹത ജനിപ്പിച്ചതോടെ ബന്ധുക്കൾ സമീപ സ്ഥാപനത്തിലെ സി.സി ടി.വി കാമറ പരിശോധിച്ചപ്പോൾ 24ന് രാത്രി വാഹനമിടിച്ചതായി വ്യക്തമായി. ഈ ദൃശ്യങ്ങളടക്കം ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്നും ആരോപണമുണ്ട്. സംഭവം വിവാദമായതോടെയാണ് കട്ടപ്പന പൊലീസ് മൂന്നംഗ അന്വേഷണസംഘം രൂപവത്കരിച്ചത്. അപകടത്തിനിടയാക്കിയത് വെള്ള ഹ്യുണ്ടായി ഇയോൺ കാറാണെന്നും ഇതേ വാഹനം വെള്ളയാംകുടി റോഡിലെ പെട്രോൾ പമ്പിന് മുന്നിൽ അഭ്യാസപ്രകടനം നടത്തിയതായും ഇതി‍ന്‍റെ കാമറ ദൃശ്യങ്ങളും കണ്ടെത്തി. എന്നാൽ, കാർ ആരുടേതാണെന്ന് തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇടുക്കികവല ഭാഗത്തെ കടകളിലെ ഏതാനും സി.സി ടി.വി കാമറകൾ മാത്രമാണ് പൊലീസ് പരിശോധിച്ചതെന്നും വാഹനത്തിന്റെ ദൃശ്യം വ്യക്തമായി പതിയാൻ സാധ്യതയുള്ള കാമറകൾ പരിശോധിച്ചില്ലെന്നും ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.