ഷോപ്പിങ്ങ് വിൻഡോ

വികസനക്കുതിപ്പിൽ മങ്ങാട്ടുകവല അനുദിനം വളർന്നുകൊണ്ടിരിക്കുന്ന തൊടുപുഴയുടെ ഉപനഗരമാകുകയാണ് മങ്ങാട്ടുകവല. കിഴക്കൻ മേഖലയുടെ പ്രവേശന കവാടമെന്ന് മങ്ങാട്ടുകവലയെ വിശേഷിപ്പിക്കാം. ഷോപ്പിങ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ആശുപത്രികൾ, ബാങ്ക്, വസ്ത്രവ്യാപാരശാലകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെ അണിനിരന്ന് കഴിഞ്ഞു. മങ്ങാട്ട് എന്ന വീട്ടുപേരിൽ ചെറിയൊരു കവലയായിരുന്നു പണ്ട് ഈ കവല. വീതി കുറഞ്ഞ റോഡും ഇടവഴികളും ഏതാനും കടകളും മാത്രമാണ് അന്ന് ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് സ്ഥിതി മാറി. അതിവേഗമാണ് വളർച്ച. ഒട്ടേറെ പുതിയ സംരംഭകരാണ് പ്രതീക്ഷയോടെ ഇവിടേക്ക് എത്തുന്നത്. മങ്ങാട്ടുകവലയെ വാണിജ്യ കേന്ദ്രമാക്കിമാറ്റാനുള്ള ഇവരുടെ ശ്രമം കൂടിയാണ് ഈ പ്രദേശത്തിന്‍റെ വികസനത്തിന് ആക്കം കൂട്ടിയത്. കിഴക്കൻ മേഖലയിൽ നിന്നുള്ള ബസുകളടക്കം മങ്ങാട്ടുകവലയിലെത്തിയാണ് തൊടുപുഴയിലേക്ക് പ്രവേശിക്കുന്നത്. അത് തന്നെയാണ് ഈ ജങ്ഷന്‍റെ പ്രസക്തി. മങ്ങാട്ടുകവല ബസ് സ്റ്റാൻഡും വെങ്ങല്ലൂർ നാലുവരി പാതയും യാഥാർഥ്യമായതോടെ വികസനം വേഗത്തിലായി. ബൈപാസ് എത്തിയതോടെ ചെറുതും വലുതുമായ വ്യാപാര കേന്ദ്രങ്ങൾ ഇരുവശത്തുമായി സ്ഥാനം പിടിച്ചു. തൊടുപുഴയിൽ ഒട്ടേറെ ബൈപാസുകൾ ഉണ്ടെങ്കിലും ചുരുങ്ങിയ നാൾ കൊണ്ട് ഏറെ തിരക്കേറിയ ബൈപാസായും മങ്ങാട്ടുകവല മാറി. അടുത്തിടെയാണ് നഗരസഭയുടെ സ്വപ്നപദ്ധതികളിലൊന്നായ മങ്ങാട്ട് കവല ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന്‍റെ നിർമാണം പൂർത്തിയായത്. മൂന്ന് നിലകളിലായി 130 ൽ പരം മുറികളും ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രവുമാണ് കോംപ്ലക്സിലുള്ളത്. സ്റ്റാൻഡ് കേന്ദ്രീകരിച്ച് ബസ് ഓപറേറ്റിങ് സെന്‍റർ ആരംഭിക്കാൻ നഗരസഭ നേരത്തേ പ്ലാൻ ചെയ്തിരുന്നെങ്കിലും നടപ്പായില്ല. നിലവിൽ ജില്ല ആശുപത്രി, ആയുർവേദ ജില്ല ആശുപത്രി, ജില്ല വെറ്ററിനറി ആശുപത്രി, ആരാധനാലയങ്ങൾ, ബാങ്കുകൾ, കോളജുകൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ ഈ ജങ്ഷന് സമീപം സ്ഥിതി ചെയ്യുന്നു. ഈ സ്ഥാപനങ്ങളിലേക്കായി ഒട്ടേറെ ആളുകളാണ് ഓരോ ദിവസവും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. നിർമാണം പൂർത്തിയായ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന്‍റെ  പ്രവർത്തനം കൂടി തുടങ്ങുന്നതോടെ മങ്ങാട്ടുകവലയുടെ വികസനത്തിൽ വലിയൊരു കുതിച്ചു ചാട്ടമുണ്ടാകും. TDL MANGATTUKAVALA മങ്ങാട്ടുകവല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.