സ്‌റ്റേജ് കലാകാരന്മാര്‍ക്ക് വീണ്ടും വറുതിയുടെ കാലം

അടിമാലി: കോവിഡ്കാലത്തിന്‍റെ ആരംഭഘട്ടം മുതല്‍ പ്രതിസന്ധി അനുഭവിക്കുന്നവരാണ് സ്റ്റേജ് കലാകാരന്മാർ. പൊതുപരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കുമെല്ലാം നിയന്ത്രണം വന്നതോടെ കോവിഡിന്‍റെ ആദ്യ രണ്ട് ഘട്ടത്തിലും ഇവര്‍ വലിയ പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നു. രണ്ടാം ലോക്ഡൗണിന് ശേഷം കാര്യങ്ങള്‍ പഴയ പടിയിലേക്കെത്തിയിരുന്നില്ലെങ്കിലും വല്ലവിധേനയും ജീവിതം കരുപ്പിടിപ്പിച്ചുവരുകെയാണ് വീണ്ടും കോവിഡ് ആശങ്ക വര്‍ധിച്ചതും ആഘോഷങ്ങള്‍ക്കും ഇതര പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതും. ഡിസംബര്‍ മുതലുള്ള മാസങ്ങളാണ് ഈ മേഖലയില്‍ പൊതുവെ വരുമാനം ലഭിക്കുന്ന കാലയളവ്. നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചാല്‍ കഴിഞ്ഞ രണ്ട് സീസണില്‍ ഉണ്ടായ വറുതി വീണ്ടും ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഉത്സവങ്ങളും പെരുന്നാളുകളുമായി ബന്ധപ്പെട്ട രാത്രികാല ആഘോഷങ്ങള്‍ പല സ്‌റ്റേജ് കലാകാരന്മാരുടെയും പ്രധാന ജീവനോപാധിയാണ്. കോവിഡ് വ്യാപനഘട്ടത്തോടെ രാത്രികാല ആഘോഷങ്ങള്‍ മുടങ്ങി. ഗായകര്‍ക്കും നൃത്തസംഘങ്ങള്‍ക്കും പുറമെ നാടക, മിമിക്രി കലാകാരന്മാര്‍, ചെണ്ടകൊട്ട് കലാകാരന്മാര്‍ തുടങ്ങി വലിയൊരു വിഭാഗം കോവിഡ് വ്യാപനത്തോടെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജില്ല ആസ്ഥാനത്തെ ബസ് കാത്തിരിപ്പുകേന്ദ്രം 'ഗതികേടിൽ' ചെറുതോണി: 50ാം പിറന്നാൾ ആഘോഷിക്കുന്ന ജില്ലയുടെ ആസ്ഥാനമായ കുയിലിമലയില്‍ സ്ഥിതിചെയ്യുന്ന ബസ് കാത്തിരിപ്പുകേന്ദ്രം പരിപാലിക്കാത്തതില്‍ വന്‍പ്രതിഷേധം. 2014-15 സാമ്പത്തികവര്‍ഷം റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് 12 ലക്ഷം രൂപ മുടക്കിയാണ് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. ആധുനികരീതിയില്‍ പൊലീസ് ഔട്ട്പോസ്റ്റ്, ബസ് പഞ്ചിങ് സംവിധാനമുള്‍പ്പെടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനശേഷം വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കി. വിശ്രമകേന്ദ്രം ശുചീകരണവും ഔട്ട്പോസ്റ്റ് പഞ്ചിങ് കേന്ദ്രം പ്രവര്‍ത്തിപ്പിക്കേണ്ടതും പഞ്ചായത്തിന്‍റെ ചുമതലയാണ്. എന്നാല്‍, ഇത് വൃത്തിയാക്കാനോ ഔട്ട്പോസ്റ്റ് തുറക്കാനോ ഇതുവരെ നടപടിയെടുത്തിട്ടില്ല. രണ്ട് മുറിയും താഴിട്ട് പൂട്ടിയിരിക്കുകയാണ്. ഏഴുവര്‍ഷം കഴിഞ്ഞിട്ടും വിശ്രമകേന്ദ്രം പരിപാലിക്കാത്തതിനാല്‍ പരിസരം കാടും മാലിന്യവുംകൊണ്ട് മൂടി. ദിവസേന വിവിധ സ്ഥലങ്ങളില്‍നിന്ന് നൂറുകണക്കിന് ആളുകൾ ഇവിടെയെത്തുന്നുണ്ട്. കംഫര്‍ട്ട് സ്റ്റേഷനില്ലാത്തതിനാല്‍ പ്രാഥമികാവശ്യങ്ങൾക്കുപോലും സൗകര്യമില്ല. ദൂരെയാത്ര കഴിഞ്ഞിറങ്ങുന്ന സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. വിശ്രമകേന്ദ്രം ശുചിയാക്കാത്തതിനാല്‍ ചപ്പുചവറുകള്‍ വീണുകിടക്കുകയാണ്. സമീപം മറ്റൊരു വെയിറ്റിങ് ഷെഡ് കൂടിയുണ്ട്. ഇതും കാടുകയറിയിരിക്കുകയാണ്. ഇവിടെ യാത്രക്കാര്‍ക്ക് കയറിനില്‍ക്കാനും കഴിയുന്നില്ല. ജില്ല സുവർണജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിലെങ്കിലും കലക്ടറേറ്റ് പടിക്കലെ വിശ്രമകേന്ദ്രങ്ങള്‍ ശുചിയാക്കുകയും പൊതുശൗചാലയം നിർമിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം: TDL waiting shed പരിപാലനമില്ലാതെ നശിക്കുന്ന കുയിലിമലയിലെ ബസ് കാത്തിരിപ്പുകേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.