പട്ടയം റദ്ദാക്കൽ; കോടികൾ തട്ടാനുള്ള കുറുക്കുവഴി -ഡി.സി.സി പ്രസിഡൻറ്

തൊടുപുഴ: രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങളും ഒന്നായി റദ്ദ് ചെയ്ത കേരള സർക്കാർ നടപടി തികച്ചും മനുഷ്യത്വരഹിതമാണെന്നും കോടികൾ തട്ടാനുള്ള കുറുക്കുവഴിയാണിതെന്നും ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യു. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ചെയ്ത ഈ നടപടി ജില്ലയിലെ ജനങ്ങളെ വീണ്ടും വലിയ നിയമക്കുരുക്കുകളിലേക്കും പ്രതിസന്ധിയിലേക്കും എത്തിച്ചിരിക്കുകയാണ്. രവീന്ദ്രൻ നൽകിയ ഓരോ പട്ടയങ്ങളുടെയും സാധുത സർക്കാർ പരിശോധിച്ച് വ്യാജമെങ്കിൽ റദ്ദുചെയ്യണമായിരുന്നു. അതിനുപകരം ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന ഈ നടപടിക്ക് ന്യായീകരണവുമില്ല. സി.പി.എം മൂന്നാർ ഏരിയ കമ്മിറ്റി ഓഫിസിനുവേണ്ടി എം.എം. മണിയുടെ പേരിൽ നൽകിയ രവീന്ദ്രൻ പട്ടയ സ്ഥലത്താണ് സി.പി.എം ഓഫിസും അഞ്ച് നിലകളുള്ള റിസോർട്ടും സ്ഥിതിചെയ്യുന്നത്. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യംചെയ്യാൻ ആരെയും അനുവദിക്കില്ലെന്നാണ് എം.എം. മണിയുടെ വെല്ലുവിളി. സി.പി.ഐയുടെ മൂന്നാറിലെ ഓഫിസ് രവീന്ദ്രൻ നൽകിയ പട്ടയ സ്ഥലത്തായിരുന്നുവെങ്കിലും സി.പി.ഐയുടെ കൈവശം ഇരുന്ന റവന്യൂ വകുപ്പ് ഉപയോഗിച്ച് രവീന്ദ്രൻ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം സൃഷ്ടിക്കുകയായിരുന്നു. സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളുമായാണ് സർക്കാർ മുമ്പോട്ടുപോകുന്നതെന്നും സി.പി. മാത്യു പറഞ്ഞു. തൊടുപുഴ മാസ്റ്റർ പ്ലാൻ; യോഗം മാറ്റിവെച്ചു തൊടുപുഴ: കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ തൊടുപുഴ മാസ്റ്റർ പ്ലാൻ ചർച്ചചെയ്യുന്നതിനായി പി.ജെ. ജോസഫ് എം.എൽ.എ വിളിച്ചുചേർത്ത ജനുവരി 24ലെ യോഗം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.