റോസാപ്പൂക്കണ്ടത്തെ കൃഷിയിടം മാലിന്യക്കൂന

കുമളി: ടൗണിനുസമീപം ജനം തിങ്ങിപ്പാർക്കുന്ന റോസാപ്പൂക്കണ്ടം മേഖലയിൽ മാലിന്യം കുന്നുകൂടുന്നു. ഈ ഭാഗത്തെ നാട്ടുകാർ മാലിന്യങ്ങൾ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് വലിച്ചെറിയുന്നത്. പ്രദേശമാകെ മാലിന്യം നിറഞ്ഞതോടെ ഇത് ഭക്ഷിക്കാൻ കാട്ടുപന്നികൾ പകൽപോലും കൂട്ടമായി എത്തുന്നത് പതിവായി. റോസാപ്പൂക്കണ്ടം കുളം ഭാഗത്തെ റോഡരികിലുള്ള കൃഷിയിടത്തിലാണ് ഇവ കുന്നുകൂടി കിടക്കുന്നത്. നടപടി സ്വീകരിക്കാൻ പഞ്ചായത്തോ തോട്ടം ഉടമയോ തയാറാകാതെ വന്നതോടെ പ്രദേശമാകെ മാലിന്യം നിറഞ്ഞു. പ്ലാസ്റ്റിക് കവറുകൾക്കുള്ളിൽ കെട്ടിയാണ് ഇവ വലിച്ചെറിയുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ, മത്സ്യ-മാംസ അവശിഷ്ടങ്ങൾ എല്ലാം ഇവിടെ തള്ളുന്നുണ്ട്. ഇത് ഭക്ഷിക്കാനാണ് പന്നിക്കൂട്ടം പതിവായി എത്തുന്നത്. ദുർഗന്ധം കാരണം ഈ ഭാഗത്തെ താമസക്കാരുടെ ജീവിതം ദുരിതപൂർണമായി. പെരിയാർ വനമേഖലയിൽനിന്നാണ് കൃഷിയിടത്തിലേക്ക് പന്നി, മ്ലാവ് എന്നിവ എത്തുന്നത്. ഭക്ഷണത്തിനൊപ്പം പ്ലാസ്റ്റിക്കും ഉള്ളിൽ ചെന്ന് ഇവയിൽ പലതും ചാകുന്നതും പതിവാണ്. നാട്ടുകാർക്കും വന്യജീവികൾക്കും ഒരുപോലെ ഭീഷണിയായ പ്രശ്നം പഞ്ചായത്ത് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.