വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്കോളർഷിപ് വൈകുന്നു

തൊടുപുഴ: നഗരസഭയിൽ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് നൽകിവരുന്ന സ്കോളർഷിപ് വൈകുന്നതായി ആക്ഷേപം. 28,500 രൂപയാണ് സ്കോളർഷിപ് തുക. നാല് ഗഡുക്കളായി നൽകിവന്നിരുന്നുവെങ്കിലും ഇപ്പോൾ മാസങ്ങളായി ലഭിക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെയടക്കം പരാതി. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ 31 ലക്ഷം ഇതിനായി വകയിരുത്തിയിട്ടുണ്ട്. 159 ഓളം ഗുണഭോക്താക്കളാണ് നഗരസഭ പരിധിയിലുള്ളത്. കോവിഡ് സാഹചര്യത്തിൽ ഭിന്നശേഷി വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് സ്കൂളിൽ പോകുന്നില്ലെങ്കിലും ബത്ത, സ്കോളർഷിപ് അടക്കം മാർഗരേഖ പ്രകാരം മറ്റ് ധനസായങ്ങൾ നൽകാമെന്ന് സർക്കാർ നിർദേശമുള്ളതാണ്. കുട്ടികൾ വീടുകളിൽ തന്നെ കഴിയുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് ജോലിക്കും മറ്റും പോകാൻ കഴിയാത്ത സാഹചര്യമാണ്. കുട്ടികളുടെ തെറാപ്പിക്കും മറ്റുമായി പലരും സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കുന്നുമുണ്ട്. വീട്ടിലിരിക്കുമ്പോൾ ഓൺലൈനായി പഠനം നടത്തുന്നവരുണ്ട്. കുട്ടികളുടെ പഠനം, ചികിത്സ എന്നിവക്കൊക്കെ ഈ സ്കോളർഷിപ് തുക സഹായകമാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സമീപ പഞ്ചായത്തുകളിൽ മൂന്നും നാലും ഗഡുക്കളായി ഈ തുക നൽകുന്നുണ്ടെന്നും ഇവർ പറയുന്നു. അതേസമയം 25നകം സ്കോളർഷിപ് നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഗുണഭോക്താക്കളുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധനകൾ പൂർത്തിയായിവരുകയാണെന്നും അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.