ഗതാഗത തടസ്സം; വാഹനം നീക്കംചെയ്യാൻ ശ്രമിച്ച പൊലീസ് സംഘത്തെ തടഞ്ഞു

മൂന്നാർ: തിരക്കേറിയ റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ച കാർ നീക്കം ചെയ്യാൻ ശ്രമിച്ച എസ്.ഐയെയും സംഘത്തെയും ഒരു സംഘമാളുകൾ വഴിയിൽ തടഞ്ഞിട്ടു. മൂന്നാർ എസ്. ഐ എം.പി. സാഗറിനെയും പൊലീസുകാരെയുമാണ് മാട്ടുപ്പെട്ടിക്ക് സമീപം ഫോട്ടോ പോയന്‍റിൽ ഒരു മണിക്കൂറോളം തടഞ്ഞിട്ടത്. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. സ്ത്രീകളടക്കം പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് അസഭ്യ വർഷം ചൊരിഞ്ഞ് പൊലീസ് വാഹനം തടഞ്ഞത്. എല്ലപ്പെട്ടി മേഖലയിൽ ഡോക്ടർമാർ സഞ്ചരിച്ച വാഹനം ചിലയാളുകൾ തടഞ്ഞതറിഞ്ഞ് എസ്.ഐ യും സംഘവും അവിടെയെത്തിയിരുന്നു. തിരക്കായതിനാൽ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ഫോട്ടോ പോയന്‍റിൽ എത്തിയപ്പോഴായിരുന്നു സംഭവം. റോഡിന് വലതുവശത്ത് കിടന്ന കാർ മാറ്റാൻ പൊലീസ് ആവശ്യപ്പെട്ടതാണ് ചിലരെ പ്രകോപിപ്പിച്ചത്. കാറ് നീക്കാൻ പറഞ്ഞപ്പോൾ രണ്ടുപേർ എസ്.ഐയെ ചീത്തവിളിച്ചു. ഇത് ചോദ്യം ചെയ്ത ഒരു സിവിൽ പൊലീസ് ഓഫിസറെ അക്രമിസംഘം പിടിച്ചുനിർത്തി. തുടർന്ന് എസ്.ഐയും മറ്റ് പൊലീസുകാരും ബലം പ്രയോഗിച്ച് പൊലീസുകാരനെ രക്ഷപ്പെടുത്തി. ഇതോടെ പതിനഞ്ചോളം പേരടങ്ങുന്ന സംഘം സ്ഥലത്തെത്തി പൊലീസ് വാഹനം തടഞ്ഞു. ഉച്ചത്തിൽ ആക്രോശിച്ചും വാഹനത്തിന്‍റെ ബോണറ്റിലടിച്ചും ഒരു മണിക്കൂറോളം സംഘർഷാവസ്ഥ സൃഷ്ടിച്ചു. കൂടുതൽ പൊലീസ് എത്തുമെന്ന സ്ഥിതി ഉണ്ടായപ്പോഴാണ് പൊലീസ് വാഹനത്തിന്‍റെ മുന്നിൽനിന്ന് ഇവർ മാറിയത്. കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവം ദേവികുളം സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അവിടെയാകും കേസ് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ, പൊലീസാണ് പ്രകോപനം സൃഷ്ടിച്ചതെന്നും തങ്ങളെ അസഭ്യം പറയുകയായിരുന്നെന്നും ഫോട്ടോ പോയന്‍റിൽ ഉള്ളവർ പറയുന്നു. ചിത്രം 1 ഫോട്ടോ പോയന്‍റിൽ പൊലീസ് വാഹനം തടഞ്ഞുനിൽക്കുന്ന ആൾക്കൂട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.