കാറ്റടിച്ചാൽ കരണ്ട് പോകും; എന്നിട്ടും മുട്ടത്ത് സെക്ഷൻ ഓഫിസ് ഇല്ല

മുട്ടം: മുട്ടത്തെ വൈദ്യുതി പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാൻ സെക്ഷൻ ഓഫിസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. കാറ്റടിച്ചാൽ മുട്ടത്തെ വൈദ്യുതിബന്ധം നിലക്കും. പുനഃസ്ഥാപിക്കണമെങ്കിൽ മണിക്കൂറുകളോളം കാത്തിരിക്കണം. റബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്ത് ലൈനുകളിൽ മരച്ചില്ലകൾ തട്ടി വൈദ്യുതി തടസ്സം പതിവാണ്. മഴക്കാലത്ത് ഇവിടെ മണിക്കൂറുകളും ദിവസങ്ങളും വൈദ്യുതി മുടങ്ങും. തൊടുപുഴ സെക്ഷൻ ഓഫിസിൽനിന്നും മൂലമറ്റം സെക്ഷൻ ഓഫിസ് പരിധിയിൽനിന്നുമാണ് വൈദ്യുതി എത്തിക്കുന്നത്. 15 കി.മീ. അകലെ നിന്നാണ് തകരാർ പരിഹരിക്കാൻ ജീവനക്കാരെത്തേണ്ടത്. ഇതിന് ശ്വാശ്വതപരിഹാരം മുട്ടത്ത് പുതിയ ഓഫിസ് പ്രവർത്തനം ആരംഭിക്കുക എന്നതാണ്. ഒരു സെക്ഷനുകീഴിൽ വരേണ്ട പ്രദേശത്തിന്‍റെ ചുറ്റളവ് 10 ചതുരശ്ര കി.മീറ്ററും 10,000 ഉപഭോക്താക്കളുമാണ്. എന്നാൽ, മൂലമറ്റത്തിന് കീഴിൽ 130 ചതുരശ്ര കി.മീറ്ററിലധികം വിസ്തീർണ്ണവും 17,000ത്തിലധികം ഉപഭോക്താക്കളും ഉണ്ട്. മുട്ടം മുതൽ മുത്തിയുരുണ്ടയർ വരെയും ഈരാറ്റുപേട്ട റൂട്ടിൽ പാണ്ടിയന്മാവ് വരെയും വരുന്നതാണ് മൂലമറ്റം സെക്ഷൻ പരിധി. ഇവ കൂടുതലും കുന്നുംമലയും നിറഞ്ഞ പ്രദേശവുമാണ്. മൂലമറ്റം സെക്ഷൻ വിഭജിച്ചാൽ മുട്ടം, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാം. നിലവിൽ മുട്ടത്ത് ഒരു ഓവർസിയർ ഓഫിസ് മാത്രമാണുള്ളത്. ഒരു ഓവർസിയറുടെയും മൂന്ന് ലൈന്മാന്‍റെയും സഹായം ലഭ്യമാണെങ്കിലും ഇത് വൈകീട്ടോടെ അവസാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.