തൊടുപുഴ: ജില്ലയിൽ റോഡപകടങ്ങളും മുങ്ങിമരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അവയെ ജാഗ്രതയോടെ പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി അഗ്നിരക്ഷ സേന. ജില്ലയിൽ രണ്ടാഴ്ചക്കിടെ നാല് പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. കഴിഞ്ഞവർഷം മാത്രം മുങ്ങിമരിച്ചവരുടെ എണ്ണം 17 ആണ്. റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണവും കുറവല്ല. നിരവധിപേർക്ക് പരിക്കേറ്റ് അംഗഭംഗവും സംഭവിച്ചു. ഇടുക്കിയിലെ ഭൂപ്രകൃതി മറ്റ് ജില്ലകളിൽനിന്ന് ഏറെ വ്യത്യസ്തമാണ്. സഞ്ചാരികളടക്കമുള്ളവരുടെ ജാഗ്രതക്കുറവും അശ്രദ്ധയുമാണ് ഒട്ടേറെ അപകടങ്ങൾക്കും പ്രധാന കാരണം. വളവുകളും കയറ്റങ്ങളും ഇറക്കവുമുള്ള റോഡിൽ അതീവ ശ്രദ്ധതന്നെ ഡ്രൈവർമാർക്ക് വേണം. അതുപോലെ വെള്ളച്ചാട്ടങ്ങൾ ജലാശയങ്ങൾ എന്നിവയിൽ കുളിക്കാനും മറ്റും ഇറങ്ങുന്നവർ കനത്ത ജാഗ്രത പുലർത്തുകയും ചെയ്യണം. കണ്ണ് വേണം റോഡിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽപോയി മടങ്ങുന്നവർ അതെ യാത്ര ക്ഷീണത്തോടെ തന്നെ രാത്രിയിൽ വാഹനം ഓടിച്ച് ഉറങ്ങിപ്പോയി അപകടം ഉണ്ടായിട്ടുണ്ട്. മാത്രല്ല ഹൈറേഞ്ച് യാത്രക്കുശേഷം തിരികെ വരുന്നവർ കയറുന്ന ആദ്യ ഗിയറിൽ തന്നെ വാഹനം ഓടിക്കാതെ പരിചയക്കുറവ് മൂലം ബ്രേക്ക് ചവിട്ടി ഇറങ്ങിവരുകയും ബ്രേക്ക് പാടുകൾ ചൂടായി നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് പതിക്കുകയും ചെയ്യാറുണ്ട്. കയറ്റംകയറുന്ന അതേ ഗിയറിൽ തന്നെ ഇറക്കമിറങ്ങിവരാനും ഹൈറേഞ്ച് ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണം. അതിനുള്ള അറിയിപ്പ് ബോർഡ് ഹൈറേഞ്ചിൽ സ്ഥാപിക്കുന്നത് ലോറികളിൽ മാത്രം വാഹനമോടിച്ച് പരിചയമുള്ള ഡ്രൈവർമാർക്ക് ഉപകാരപ്രദമായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അമിതവേഗത്തിൽ പോകുന്ന ഭാരവാഹനങ്ങളുടെ തൊട്ടുപിറകിലായി സഞ്ചരിക്കുമ്പോൾ മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ഇടുന്ന സാഹചര്യത്തിൽ അവ ഒരുമീറ്റർ ദൂരത്തിൽ മാറിനിൽക്കുകയും എന്നാൽ, അതേ വേഗതയിൽ പിന്നാലെ വരുന്ന ഇരുചക്ര വാഹനങ്ങൾ, ഭാരം കുറഞ്ഞ കാറുകൾ എന്നിവ ഒന്നുകിൽ ഭാരവാഹനത്തിന് പിറകിൽ ഇടിക്കുകയോ വശത്തേക്ക് വെട്ടിച്ചുമാറ്റി അപകടത്തിൽ പെടുകയോ ചെയ്യാറുണ്ട്. മൊബൈൽ, കമ്പ്യൂട്ടർ എന്നിവയിൽ ബൈക്ക് റേസിങ്, കാർ റേസിങ് എന്നിവ പരിശീലിക്കുന്ന കുട്ടികൾ പിന്നീട് നിരത്തുകളിൽ ഇറങ്ങുമ്പോഴും അതേ ആവേശത്തോടെ വാഹനമോടിക്കുന്നത് അപകടങ്ങൾക്ക് കാരണമാകും. കൂടിയ ജനസാന്ദ്രതയും വാഹനങ്ങളുടെ ബാഹുല്യവും മൂലം നമ്മുടെ നിരത്തുകൾ അത്തരം മത്സര ഓട്ടങ്ങൾക്ക് അനുയോജ്യമല്ല എന്ന് അറിയേണ്ടതുണ്ട്. ജാഗ്രതവേണം ജലാശയങ്ങളിൽ നീന്തൽ അറിയാത്തവർ ഒരുകാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്. ഹൈറേഞ്ചിലെ ജലാശയങ്ങൾക്ക് തണുപ്പും ചരുവും കൂടുതൽ ആയതിനാൽ ഒഴുക്കും കൂടുതലായിരിക്കും. നീന്തൽ അറിയാവുന്നവർ പോലും അപകടത്തിൽപ്പെട്ടിട്ടുണ്ട്. അടിഭാഗത്ത് അടിഞ്ഞുകൂടിയ ചളിയും അപകടത്തിന് കാരണമാണ്. പാറക്കെട്ടുകളുള്ള ജലാശയങ്ങളിൽ ഇറങ്ങിയശേഷം തിരികെ കയറുമ്പോൾ പാന്‍റ്, നിക്കർ എന്നിവയിലെ വെള്ളം ഊർന്നിറങ്ങി നിലം വഴുക്കലുള്ളതായി മാറുകയും തെന്നിവീണ് അപകടത്തിൽപ്പെടുകയും ചെയ്യാം. വിളിക്കാം അഗ്നിരക്ഷ സേനയെ റോഡപകടങ്ങളിൽ പരിക്കേറ്റവരെ ചുരുട്ടിക്കൂട്ടിയോ വാരിക്കൂട്ടിയോ സ്ഥിതി ഗുരുതരമാകാൻ കാരണമാകും. ഒന്നോ രണ്ടോ മിനിറ്റ് വൈകിയാൽ പോലും സുരക്ഷിതമായി ആംബുലൻസിൽ കൊണ്ടുപോകുന്നതാകും നല്ലത്. സ്പൈനൽ കോഡുകൾക്ക് തകരാർ ഉണ്ടാകാതിരിക്കാൻ ഇത് സഹായിക്കും. അപകടങ്ങൾ ഉണ്ടായാൽ ഉടൻ അഗ്നിരക്ഷ സേന അറിയിക്കാം. ഫോൺ: 101,222,911.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.