മദ്യലഹരിയിൽ ഓഫിസിലെത്തിയ വില്ലേജ് അസിസ്റ്റന്‍റിന് സസ്പെൻഷൻ

മൂന്നാർ: മദ്യലഹരിയിൽ ജോലിക്കെത്തിയ വില്ലേജ് അസിസ്റ്റന്‍റിനെ കലക്ടർ സസ്പെൻഡ് ചെയ്തു. വട്ടവട വില്ലേജ് ഓഫിസിലെ അസി. റെജീഷിനെയാണ് കലക്ടർ ഷീബ ജോർജ് സസ്പെൻഡ് ചെയ്തത്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. കരമടക്കാൻ നാട്ടുകാർ ഓഫിസിലെത്തിയപ്പോഴാണ് മദ്യപിച്ച് ബോധമില്ലാതെ റെജീഷ് ഓഫിസിൽ ഇരിക്കുന്നത് കണ്ടത്. വില്ലേജ് ഓഫിസറുടെ കസേരയിൽ മറ്റൊരാളും മദ്യലഹരിയിൽ ഉണ്ടായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് ദേവികുളം തഹസിൽദാർ ഷാഹിന രാമകൃഷ്ണൻ സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ ഓഫിസിൽനിന്ന് പോയിരുന്നു. ഓഫിസ് പരിസരത്തുനിന്ന് നാട്ടുകാർ മദ്യക്കുപ്പികളും ഭക്ഷണസാധനങ്ങളും കണ്ടെത്തി തഹസിൽദാർക്ക് കൈമാറി. വില്ലേജ് ഓഫിസറും മറ്റ് രണ്ട് ജീവനക്കാരും അവധിയിലായിരുന്നു. ഓഫിസിൽ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ആളാണ് വില്ലേജ് ഓഫിസറുടെ കസേരയിൽ ഇരുന്നതെന്ന് പറയുന്നു. തഹസിൽദാറുടെ റിപ്പോർട്ടി‍ൻെറ അടിസ്ഥാനത്തിലാണ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്. മുൻപ് മാങ്കുളം വില്ലേജ് ഓഫിസിൽ ജോലിചെയ്തിരുന്ന ആളാണ് റെജീഷ്. മദ്യപിച്ച് ഓഫിസിൽ എത്തിയിരുന്നതിനാൽ നടപടി എടുത്താണ് വട്ടവടയിലേക്ക് മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.