ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രം മാറ്റാൻ വീണ്ടും നീക്കം

നെടുങ്കണ്ടത്തുനിന്ന് താന്നിക്കണ്ടത്തേക്ക് മാറ്റാനാണ് ശ്രമം നെടുങ്കണ്ടം: ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രം ഇടുക്കി താന്നിക്കണ്ടത്തേക്ക് മാറ്റാൻ വീണ്ടും നീക്കം. യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യക്ക് കീഴില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രമാണ് മാറ്റാന്‍ ശ്രമിക്കുന്നത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി നല്‍കിയ കെട്ടിടത്തിലാണ് കേന്ദ്രം നിലവില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇടുക്കിയില്‍ പ്രതിമാസം 24,000 രൂപ വാടകയുള്ള കെട്ടിടത്തിലേക്ക് മാറ്റാനാണ് ശ്രമം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇടുക്കിയിലേക്ക് മാറ്റാൻ ഉത്തരവുണ്ടെന്നും ഇവിടെ സ്ഥലസൗകര്യമില്ലെന്നും പറഞ്ഞാണ് ഇടുക്കി ബ്ലോക്കിന് കീഴിലേക്ക് മാറ്റാനുള്ള ശ്രമം. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‍റെ ഭാഗമായി കേന്ദ്ര സർക്കാറിന്‍റെയും ഗ്രാമവികസന മന്ത്രാലയത്തിന്‍റെയും കീഴില്‍ ജനങ്ങള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള പരിശീലനമാണ് ഇവിടെ നൽകുന്നത്. ജില്ലയിലെ ഏക തൊഴില്‍ പരിശീലന കേന്ദ്രമാണിത്. ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം താലൂക്കുകളിലെ സംരംഭകര്‍ക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാവുന്ന പ്രദേശമാണ് നെടുങ്കണ്ടം. മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് തൊഴില്‍ പരീശിലന കേന്ദ്രത്തിന് നല്‍കിയിട്ടുള്ളത്. 2008ൽ പ്രവര്‍ത്തനം ആരംഭിച്ചശേഷം പലതവണ നെടുങ്കണ്ടത്തുനിന്ന് മാറ്റാൻ ശ്രമം നടന്നിരുന്നു. എന്നാല്‍, പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പരിശീലനകേന്ദ്രത്തിന് കെട്ടിടം നിർമിക്കാന്‍ ആവശ്യമായ 50 സെന്‍റ് സ്ഥലം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിനോട് ചേർന്ന് മാറ്റിയിട്ടിട്ടുണ്ട്. കെട്ടിടവും അനുബന്ധ സൗകര്യവും ഒരുക്കാന്‍ സര്‍ക്കാര്‍ രണ്ടുകോടിയും അനുവദിച്ചിരുന്നു. ഇവിടെ പരിശീലനത്തിന് എത്തുന്നവർക്ക് താമസം അടക്കം മുഴുവന്‍ സൗകര്യങ്ങളും നല്‍കാന്‍ കഴിയും വിധമുള്ള കെട്ടിടമാണ് നിര്‍മിക്കാന്‍ ഉദ്ദേശിച്ചത്. ഇതിനിടെ കേന്ദ്രം കട്ടപ്പനയിലേക്ക് മാറ്റാന്‍ ശ്രമം നടന്നതിനാല്‍ നിര്‍മാണം മുടങ്ങുകയായിരുന്നു. 13 വര്‍ഷമായി വാടകയോ വൈദ്യുതി നിരക്കോ ഈടാക്കാതെയാണ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം വിട്ടുനല്‍കിയിട്ടുള്ളത്. ഈ സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ചാണ് കേന്ദ്രം ഇവിടെനിന്ന് ഉദ്യോഗസ്ഥ താല്‍പര്യത്താല്‍ മാറ്റാന്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. idl ndk നെടുങ്കണ്ടത്തെ ഗ്രാമീണ തൊഴില്‍ പരിശീലന കേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.