ഇടമലക്കുടിയെ ആക്ഷേപിച്ചെന്ന്; എം.എം. മണി മാപ്പുപറയണമെന്ന്

മൂന്നാർ: സി.പി.എം ഏരിയ സമ്മേളനത്തിൽ ഇടമലക്കുടിയെക്കുറിച്ച് എം.എം. മണി എം.എൽ.എ നടത്തിയ പരാമർശം ആദിവാസി ജനതയെ അപമാനിക്കുന്നതാണെന്ന് ബി.ജെ.പിയുടെ ആരോപണം. ഇടമലക്കുടിയിലെ ഉപതെരഞ്ഞെടുപ്പ് ഫലം പരാമർശിക്കവെ, ചരിത്രബോധമില്ലാത്ത വിഡ്ഢികൾ എന്ന് പറഞ്ഞതാണ് വിവാദമായത്. ഇടതുമുന്നണി ജനങ്ങൾക്ക് നൽകിയ സേവനങ്ങൾ എണ്ണിപ്പറയുന്നതിനിടെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ച് എം.എം. മണി സൂചിപ്പിച്ചത്. ദേവികുളം മികച്ച പ്രകടനം നടത്തിയപ്പോൾ മൂന്നാർ പിന്നാക്കം പോയതായും ഇടമലക്കുടിയിൽ ബി.ജെ.പി വന്നത് പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി. എത്ര കോടി മുടക്കിയാണ് ഇടമലക്കുടിയെ ഈ നിലയിലെത്തിച്ചത്. വൈദ്യുതി എത്തിക്കാൻ എത്ര കഷ്ടപ്പെട്ടു. എന്നിട്ടും ബി.ജെ.പിയെ വിജയിപ്പിച്ചതിനെക്കുറിച്ച് പറഞ്ഞുകൊണ്ട്, ചരിത്രബോധമില്ലാത്ത വിഡ്ഢികൾ എന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. ഈ പരാമർശമാണ് വിവാദമാക്കിയത്. എം.എം. മണിക്കാണ് ബോധം ഇല്ലാത്തത് എന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ.എസ്. അജി പറഞ്ഞു. നിയമസഭ സാമാജികനുവേണ്ട മിനിമം മര്യാദയാണ് ലംഘിച്ചത്. ബി.ജെ.പി ഒരു വാർഡിൽ ജയിച്ചതിൻെറ അസഹിഷ്ണുതയാണ് പ്രസ്താവന. മുതുവാൻ സമുദായത്തോട് പരസ്യമായി എം.എം. മണി മാപ്പുപറയണമെന്നും കെ.എസ്. അജി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.