അവിശ്വാസ പ്രമേയചർച്ച; മൂന്നാർ പഞ്ചായത്ത് ഓഫിസ് പരിസരത്ത് സംഘർഷം

മൂന്നാർ: മൂന്നാർ പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചക്ക് മുന്നോടിയായി വാക്കേറ്റവും സംഘർഷവും. ഇടതുമുന്നണിയുടെ ഒപ്പംചേർന്ന കോൺഗ്രസ് അംഗങ്ങളെ തടയാനുള്ള നീക്കമാണ് സംഘർഷത്തിന് കാരണം. രാവിലെ പ്രസിഡൻറിന് എതിരായ അവിശ്വാസ പ്രമേയം ചർച്ചചെയ്യാനായി രണ്ട് കോൺഗ്രസ് അംഗങ്ങൾ ഇടത് അംഗങ്ങൾെക്കാപ്പം എത്തിയതുമുതൽ പ്രശ്നങ്ങൾ ആരംഭിച്ചു. കോൺഗ്രസ് അംഗങ്ങളായ രാജേന്ദ്രനെയും പ്രവീണയെയും വാഹനത്തിൽനിന്ന് ഇറങ്ങാൻപോലും മറ്റ് കോൺഗ്രസ് അംഗങ്ങളും പ്രവർത്തകരും അനുവദിച്ചില്ല. ഇവർ ചുറ്റുംകൂടി രണ്ട് അംഗങ്ങളെയും കൂവാനും മുദ്രാവാക്യം വിളിക്കാനും തുടങ്ങി. ഇടത് പ്രവർത്തകരും മുദ്രാവാക്യം വിളികളോടെ ഇവരുടെ അടുത്തേക്ക് എത്തിയതോടെ സംഘർഷാവസ്ഥയായി. സ്ഥലത്തുണ്ടായിരുന്ന മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇടപെട്ടതോടെ സ്ഥിതി നീയന്ത്രണവിധേയമായി. ഇതിനിടെയാണ് പഞ്ചായത്ത് പ്രസിഡൻറ് എം. മണിമൊഴി നാടകീയമായി രാജി പ്രഖ്യാപിച്ചത്. ഇതോടെ അവിശ്വാസ പ്രമേയം ചർച്ചെക്കടുക്കാതെ പിരിഞ്ഞു. ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡൻറിനെതിരായ ചർച്ചക്ക് മുമ്പ് കോൺഗ്രസ് നിലപാട് മാറ്റി. ചർച്ചയിൽ പങ്കെടുത്ത് ഫലം വരുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനിച്ചത്. കോൺഗ്രസിൻെറ എട്ട് അംഗങ്ങളും വിട്ടുനിന്നെങ്കിലും രാജേന്ദ്രനും പ്രവീണയും ഇടതുമുന്നണി അംഗങ്ങൾെക്കാപ്പം എത്തി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ വൈസ് പ്രസിഡൻറ് പുറത്തായി. ഇതോടെ ഇടതുമുന്നണി പ്രവർത്തകർ ടൗണിൽ ആഹ്ലാദപ്രകടനവും നടത്തി. സംഘർഷ സാധ്യത മുന്നിൽകണ്ട് കനത്ത പൊലീസ് വലയത്തിലായിരുന്നു പഞ്ചായത്ത് ഓഫിസും പരിസരങ്ങളും. ചിത്രം 1 ഇടതുമുന്നണിയുടെ ഒപ്പമെത്തിയ കൂറുമാറിയ അംഗങ്ങളെ കോൺഗ്രസ് പ്രവർത്തകർ തടയുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.