ഗ്രാമ്പുവിന് നല്ലകാലം; പേക്ഷ, വിപണിയിലെത്തിക്കാനില്ല

അടിമാലി: ആഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചതും ഉൽപാദനത്തിലുണ്ടായ ഇടിവുംമൂലം ഗുണമേന്മയേറിയ ഹൈറേഞ്ച് ഗ്രാമ്പുവി‍ൻെറ വില ഉയര്‍ന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നതിനെ തുടര്‍ന്ന് വിപണിയില്‍ ആവശ്യക്കാർ ഏറിയതും ക്രിസ്മസ് സീസണ്‍ മുന്നിൽക്കണ്ട് വ്യാപാരികള്‍ സംഭരിച്ചതുമാണ് വില ഉയരാന്‍ കാരണമെന്നാണ് സൂചന. അതേസമയം, വില ഉയര്‍ന്നെങ്കിലും തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് ഉൽപാദനമിടിഞ്ഞതിനാൽ വിപണിയിലെത്തിക്കാന്‍ ഗ്രാമ്പുവില്ലെന്ന് കര്‍ഷകര്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പുവരെ ഹൈറേഞ്ച് ഗ്രാമ്പുവിന് 700 മുതല്‍ 750 രൂപ വില ലഭിച്ചിരുന്നു. എന്നാല്‍, കോവിഡ് സമ്പര്‍ക്ക വിലക്കിനെത്തുടര്‍ന്ന് ആവശ്യക്കാര്‍ ഇല്ലാതായി. വില കുത്തനെ താഴ്ന്ന് 450 രൂപവരെയെത്തി. വിലയിടിവിനൊപ്പം ഉയര്‍ന്ന ഉൽപാദന, വിളവെടുപ്പ് ചെലവ് താങ്ങാന്‍ കഴിയാതെ ഹൈറേഞ്ചിലെ കര്‍ഷകരില്‍ പലരും കൃഷി ഉപേക്ഷിച്ചിരുന്നു. ഗ്രാമ്പു മരങ്ങള്‍ക്ക് കാര്യമായ കീടബാധകള്‍ ഇല്ലെങ്കിലും വളപ്രയോഗവും വിളവെടുപ്പുകൂലിയും ഉള്‍പ്പെടെ ഒരുകിലോ ഉൽപാദിപ്പിക്കാന്‍ 350 രൂപയോളം വരും. വില താഴ്ന്ന് 450ല്‍ എത്തിയപ്പോള്‍ കര്‍ഷകരില്‍ ചിലര്‍ ഗ്രാമ്പു മരങ്ങള്‍ വെട്ടിമാറ്റുകയോ, പാട്ടത്തിന് നല്‍കുകയോ ചെയ്തു. ഇതോടെ കമ്പോളത്തിലെത്തുന്ന ഗ്രാമ്പുവിൻെറ അളവിലും ഗണ്യമായ കുറവുണ്ടായതായി വ്യാപാരികള്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.