ഏലം കുത്തക പാട്ടഭൂമി കരാര്‍ പുതുക്കുന്നില്ല; സർക്കാറിന് നഷ്ടം ലക്ഷങ്ങൾ

നെടുങ്കണ്ടം: ജില്ലയിലെ ഏലം കുത്തക പാട്ട ഭൂമിയിലെ കരാര്‍ പുതുക്കാന്‍ അധികൃതര്‍ തയാറാകാത്തത് സര്‍ക്കാറിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്്ടം വരുത്തുന്നു. ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം താലൂക്കുകളിലെ പതിനായിരത്തിലധികം ഏക്കര്‍ ഭൂമിക്കാണ് കുത്തകപ്പാട്ടം പുതുക്കി നല്‍കാനുള്ളത്. കാലാനുസൃതമായി പാട്ടകരാര്‍ തുക വർധിപ്പിക്കാനോ പുതുക്കി നല്‍കാനോ നടപടിയില്ല. പതിറ്റാണ്ടുകളായി ഭൂമി കൈവശംവെച്ച് കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് ഒരു ഉടമസ്ഥാവകാശവും ഇല്ലാത്ത അവസ്ഥയാണ്. മുമ്പ്്് ഭൂമിയുടെ കുത്തക പ്പാട്ടം നേടിയിരുന്നവരില്‍ പലരും, ഭൂമി ഉപേക്ഷിക്കുകയോ കൈമാറുകയോ ചെയ്തു. നിലവില്‍ ചെറുകിട കര്‍ഷകരുടെ കൈവശമാണ് ഈ ഭൂമി. ഉടമസ്ഥര്‍ മാറിയതോടെ കരാര്‍ പുതുക്കുന്നത് അധികൃതര്‍ അവസാനിപ്പിച്ചു. പാട്ടകരാര്‍ ഇല്ലാത്തതിനാല്‍ ഉൽപാദിപ്പിക്കുന്ന ഏലത്തിൻെറ ഉടമസ്ഥത തെളിയിക്കാന്‍പോലും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. ഭൂമി കൈമാറ്റം ചെയ്യാത്തവര്‍ക്ക് കുത്തകപ്പാട്ടം പുതുക്കിനല്‍കുന്നുണ്ട്. ഹെക്ടറിന് 250 രൂപ എന്ന നിരക്കില്‍ തുച്ഛമായ തുക മാത്രമാണ് നിലവില്‍ ഇവരില്‍നിന്ന് ഈടാക്കുന്നത്. ഏക്കറിന് ഒരുലക്ഷം രൂപ വരെ മുടക്കി സ്വകാര്യ വ്യക്തികളില്‍നിന്ന് കര്‍ഷകര്‍ ഭൂമി പാട്ടത്തിന് എടുക്കുമ്പോഴാണ് സര്‍ക്കാര്‍ തുച്ഛമായ തുക പാട്ടമായി സ്വീകരിക്കുന്നത്. കുത്തകപ്പാട്ടം പുതുക്കാത്ത ഭൂമി കൈവശം വെച്ചിരിക്കുന്നവരില്‍നിന്ന് അപേക്ഷ സ്വീകരിച്ച്, പാട്ടക്കരാര്‍ ഉണ്ടാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.