ആശുപത്രിയിലേക്കുള്ള വഴിമധ്യേ അന്തർസംസ്ഥാന യുവതി ആംബുലൻസിൽ പ്രസവിച്ചു

ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അന്തർസംസ്ഥാന തൊഴിലാളി യുവതി ആംബുലൻസിനുള്ളിൽ പ്രസവിച്ചു. അസം സ്വദേശിനിയും വണ്ടിപ്പെരിയാർ വള്ളക്കടവ് താമസക്കാരിയുമായ ചാർമിള ബീഗമാണ് (20) 'കനിവ് 108' ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം. പ്രസവവേദനയെ തുടർന്ന് ചാർമിളയെ ബന്ധുക്കൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ ആരോഗ്യനില വഷളാണെന്നും വിദഗ്ധ ചികിത്സ വേണമെന്നും കണ്ടെത്തിയ ഡോക്ടർമാർ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ പി.വി. വിനോദ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രമ്യ ശശി എന്നിവർ ഉടൻ ആശുപത്രിയിലെത്തി ചാർമിളയുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് യാത്രതിരിച്ചു. ആംബുലൻസ് മുണ്ടക്കയം ഭാഗത്ത് എത്തിയപ്പോൾ ചാർമിളയുടെ ആരോഗ്യനില കൂടുതൽ വഷളായി. പ്രസവമെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ രമ്യ ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. പുലർച്ച മൂന്നുമണിയോടെ ചാർമിള കുഞ്ഞിന് ജന്മംനൽകി. തുടർന്ന് അമ്മക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നൽകി. ഇരുവരെയും ഉടൻ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.