കൊച്ചി: ഓണത്തെ വരവേൽക്കാൻ ഒരുക്കം പൂർത്തിയാക്കി കുടുംബശ്രീ. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കുടുംബശ്രീ ഒരുക്കുന്ന ഓണം വിപണന മേളകൾക്ക് വ്യാഴാഴ്ചയോടെ തുടക്കമാകും. 102 കുടുംബശ്രീ സി.ഡി.എസുകൾക്ക് കീഴിൽ രണ്ടുവീതം എന്ന തോതിൽ 204 വിപണന മേളകളാണ് ഇത്തവണ ഒരുക്കുന്നത്. ‘ഓണം കുടുംബശ്രീയോടൊപ്പം’എന്ന പ്രമേയത്തിൽ വിപുല പരിപാടികളോടെയാണ് മേളകൾ. കഴിഞ്ഞ വർഷത്തെ വിറ്റുവരവ് ഇത്തവണ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
പരമാവധി പ്രാദേശിക ഉൽപന്നങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന വിധത്തിലാണ് മേളകൾ വിഭാവനം ചെയ്തിട്ടുള്ളത്. പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് വിപണി വിപുലപ്പെടുത്തുകയും സംരംഭകര്‍ക്കും അയൽകൂട്ടങ്ങള്‍ക്കും വരുമാനം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. കുടുംബശ്രീ സംരംഭകരും ആക്ടിവിറ്റി ഗ്രൂപ്പുകളും അയൽക്കുട്ടങ്ങളും നിർമിക്കുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ മേളകളിലൂടെ വിറ്റഴിക്കുന്നു. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ഉൽപന്നങ്ങൾക്ക് വ്യവസ്ഥാപിത വിപണി കണ്ടെത്താനും അവർക്ക് ന്യായമായ വരുമാനം ഉറപ്പാക്കാനും മേളകൾ സഹായിക്കുന്നെന്നാണ് വിലയിരുത്തൽ.
സൂക്ഷ്മ സംരംഭ, കാര്‍ഷിക, മൃഗസംരക്ഷണ മേഖലകളിലെ സംരംഭകരും കര്‍ഷകരും ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, കാര്‍ഷികോൽപന്നങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിവക്കൊപ്പം കുടുംബശ്രീ കൃഷിചെയ്യുന്ന പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവയും മേളകളിലുണ്ടാകും.
വിപണന മേളകൾക്കൊപ്പം പായസമേളകളും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ 40ലധികം കുടുംബശ്രീ യൂനിറ്റുകളാണ് ഓണസദ്യക്കായി സജ്ജമാക്കിയത്. യൂനിറ്റുകൾ നേരിട്ട് ഓർഡറുകൾ സ്വീകരിക്കുകയും ആവശ്യക്കാർക്ക് ഓണസദ്യ എത്തിച്ചുനൽകുകയുമാണ് ചെയ്യുന്നത്. വിഭവങ്ങൾക്കനുസരിച്ച് 170 മുതൽ 250 രൂപ വരെയാണ് നിരക്ക്. ഉൽപന്നങ്ങളുടെ ഗുണനിലവാരവും അവ കുടുംബശ്രീ യൂനിറ്റുകൾതന്നെ നിർമിച്ചതാണെന്നും ഉറപ്പാക്കാൻ പരിശോധനയും അവലോകന യോഗങ്ങളും പൂർത്തിയാക്കിയതായി ജില്ല കുടുംബശ്രീ മിഷൻ അധികൃതർ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനും വിലയിലെ സുതാര്യത ഉറപ്പാക്കാനും പ്രത്യേക പ്രവര്‍ത്തന മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട്.
പ്രാദേശിക ഉത്സവങ്ങള്‍, സാംസ്കാരിക പരിപാടികള്‍, തിരക്കേറിയ പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും ഹരിതചട്ടം പാലിച്ചുമാണ് മേളകള്‍ സംഘടിപ്പിക്കുക. മേളകളുടെ സുഗമമായ നടത്തിപ്പിന് ജില്ല, സി.ഡി.എസ് തല ഏകോപന സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ബാങ്കുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ മേളകള്‍ കൂടുതല്‍ ജനകീയമാക്കാനും നടപടി സ്വീകരിച്ചു. ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപമാണ് കുടുംബശ്രീയുടെ ജില്ലതല വിപണന മേള. തൃപ്പൂണിത്തുറ അത്തച്ചമയാഘോഷങ്ങളുടെ ഭാഗമായും കുടുംബശ്രീ സ്റ്റാൾ സജ്ജീകരിച്ചിട്ടുണ്ട്.
കൊച്ചി: ഓണക്കാലത്ത് വിപണിയിലെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാന ക്ഷീര വികസന വകുപ്പ് എറണാകുളം ഗുണനിയന്ത്രണ കാര്യാലയത്തിന്റെ നേതൃത്വത്തിൽ ഊർജിത പാൽ പരിശോധന സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20 മുതൽ 24 വരെയാണ് പരിശോധന. കാക്കനാട് സിവിൽ സ്റ്റേഷനിലെ ഗുണനിയന്ത്രണ കാര്യാലയത്തിൽ സജ്ജമാക്കിയ ജില്ല ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിക്കും. തുടർന്ന് പാൽ സാമ്പിൾ ശേഖരണത്തിന്റെ ഉദ്ഘാടനം ജില്ല കലക്ടർ ജി. പ്രിയങ്ക നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.