ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. ഏതാനും ദിവസങ്ങളായി പക്ഷികൾ ചത്തതായും റിപ്പോർട്ടില്ല. ഈസാഹചര്യത്തിൽ ഭീതി ഒഴിയുകയാണ്. നേരത്തെ സാമ്പിൾ അയച്ചതിന്റെ പരിശോധനാഫലവും ഇനി വരാനില്ല. മുൻ വർഷങ്ങളിൽ പിടിപെട്ടതിന്റെ അത്രയും തീവ്രത പക്ഷിപ്പനിക്ക് ഇത്തവണ ഉണ്ടായിട്ടില്ല.
അതിനാൽ പടരാനുള്ള സാധ്യത കുറവാണെന്നാണ് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ആദ്യഘട്ടത്തിൽ പക്ഷികൾ ചത്തതും പ്രതിരോധത്തിന്റെ ഭാഗമായി കൊന്നൊടുക്കിയതുമായി മേഖലകളിൽ അണുനശീകരണം പൂർത്തിയാക്കിയിരുന്നു. രണ്ടാംഘട്ടത്തിൽ രോഗം പിടിപെട്ട അമ്പലപ്പുഴ നോർത്ത്, സൗത്ത് എന്നിവിടങ്ങളിൽ തിങ്കളാഴ്ച അണുനശീകരണം നടത്തി. കരുവാറ്റ, പള്ളിപ്പാട് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച അണുനശീകരണം നടക്കും.
നിലവിൽ രണ്ടു ഘട്ടങ്ങളിലായാണ് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ ആദ്യഘട്ടത്തിൽ രോഗം ബാധിച്ച എട്ട് പഞ്ചായത്തുകളിൽ രണ്ടിടത്ത് മാത്രമാണ് രണ്ടാംഘട്ടത്തിൽ രോഗം പിടിപെട്ടത്. അമ്പലപ്പുഴ തെക്ക്, കരുവാറ്റ എന്നിവയാണവ. ബാക്കി ആറ് പഞ്ചായത്തുകളിലും രണ്ടാമത് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 11 പഞ്ചായത്തുകളിലായി 13 ഇടത്താണ് രണ്ട് ഘട്ടങ്ങളിലായി പക്ഷികൾ ചത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.