ഉദ്ഘാടനത്തിന് തയാറായ വെൺമണി ശാർങക്കാവ് പാലം
ചെങ്ങന്നൂർ: പ്രളയം തകർത്ത ശാർങ്ങക്കാവ് ആംബുലൻ പാലത്തിനു പകരം നിർമിച്ച പുതിയ പാലം ഉദ്ഘാടനം ചൊവ്വാഴ്ച. ചെങ്ങന്നൂർ താലൂക്കിലെ വെൺമണിയേയും മാവേലിക്കര താലൂക്കിലെ നൂറനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന യാത്രാ മാർഗത്തിനായി നീണ്ട കാത്തിരിപ്പായിരുന്നു. ഇരു കരയിലെയും ആളുകളുടെ പതിറ്റാണ്ടുകളായുള്ള യാത്രാ ബുദ്ധിമുട്ടിന് പരിഹാരമാകുകയാണ്. പ്രദേശവാസികൾ സഞ്ചരിച്ചിരുന്ന വീതി കുറഞ്ഞ ആംബുലൻസ് പാലം 2018 ലെ പ്രളയത്തിൽ തകർന്നടിഞ്ഞതോടെ ഇരു ഭാഗത്തുമുള്ളവരുടെ യാത്രാ ദുരിതങ്ങൾ വർധിച്ചു.
മന്ത്രി സജി ചെറിയാന്റെ നിർദേശത്തെ തുടർന്ന് സംസ്ഥാന ബജറ്റിൽ നിന്നും 15. 57കോടി രൂപ ചെലവഴിച്ചാണ് പാലം യാഥാർഥ്യമാക്കിയത്. മൂന്നു സ്പാനുകളിലായി 103.4 മീറ്റർ നീളത്തിലും 11.6 മീറ്റർ വീതിയിലും നിർമിച്ച പാലത്തിന് ഇരു വശങ്ങളിലുമായി 254 മീറ്റർ അപ്രോച്ചു റോഡുമുണ്ട്. പാലവും റോഡുകളും ബി എം , ബി സി നിലവാരത്തിലുള്ളതാണ്.
വെൺമണി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു തൊട്ടു വടക്കുഭാഗത്ത് ശാർങക്കാവിന്റെ ഓരം ചേർന്ന് അച്ചൻകോവിലാറിനു കുറുകെ നിർമിച്ച ഈ പാലം, ശാർങക്കാവ് ദേവീക്ഷേത്രദർശനത്തിനെത്തുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയൊരനുഗ്രഹവുമാണ്. വെൺമണി പ്രാഥമികാരോഗ്യകേന്ദ്രം, ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ, പുന്തല ആയുർവേദ ഡിസ്പെൻസറി തുടങ്ങിയ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവരുടെ ദീർഘകാല ആവശ്യത്തിന്റെ സാക്ഷാത്കാരമാണ് സാക്ഷാത്കരിച്ചത്. വിഷു ഉത്സവത്തിന് മാവേലിക്കര താലൂക്കിൽ നിന്നെത്തുന്ന ആയിരക്കണക്കിനാളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിനും പാലം പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.