തൃക്കാക്കരയിൽ വാടക കുടിശ്ശിക 62 ലക്ഷം

കാക്കനാട്: കെട്ടിടങ്ങളുടെ വാടകയിനത്തിൽ തൃക്കാക്കര നഗരസഭക്ക് ലഭിക്കാനുള്ളത് 62 ലക്ഷം രൂപ. ചില കടമുറികളുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതുകൂടി കണക്കാക്കിയാൽ കുടിശ്ശിക കോടിക്കണക്കിനാകുമെന്നാണ് വിവരം. വിവിധ കാലങ്ങളിലായി പണി പൂർത്തിയാക്കിയ 11 കെട്ടിടങ്ങളാണ് വാടകക്ക് നൽകിയിട്ടുള്ളത്. ഇതിൽ 57 പേരാണ് കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഒരുമാസം മുതൽ ആറ് വർഷം വരെ വാടക അടക്കാത്തവർ ഉണ്ട്. ആകെ 62,15,882 രൂപയാണ് പിരിച്ചെടുക്കാനുള്ളത്. മാർച്ച് 31 വരെയുള്ള കണക്കാണിത്. ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്, ടാക്സി സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്, സ്റ്റേഡിയം ഷോപ്പിങ് കോംപ്ലക്സ്, മുനിസിപ്പൽ കോംപ്ലക്സ്, കമ്യൂണിറ്റി ഹാൾ ഷോപ്പിങ് കോംപ്ലക്സ്, മുനിസിപ്പൽ കോഓപറേറ്റിവ് ആശുപത്രി, ടാക്സി സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കാക്കനാട് ജങ്ഷൻ, അയ്യനാട് സർവിസ് സഹകരണ ബാങ്ക്, എൻ.ജി.ഒ ക്വാർട്ടേഴ്സ് ഷോപ്പിങ് കോംപ്ലക്സ്, എൻ.ജി.ഒ ക്വാർട്ടേഴ്സ് ഫിഷ് മാർക്കറ്റ്, അയ്യൻകാളി തൊഴിൽ പരിശീലന കേന്ദ്രം എന്നിവയാണ് വാടകക്ക് നൽകിയിട്ടുള്ള കെട്ടിടങ്ങൾ. ഇതിൽ എൻ.ജി.ഒ ക്വാർട്ടേഴ്സ് കോംപ്ലക്സിൽനിന്ന് മാത്രം 22 മുറികളുടെ വാടകയാണ് ലഭിക്കാനുള്ളത്. കാക്കനാട് ഷോപ്പിങ് കോംപ്ലക്സിലെ നാല് കടമുറികൾക്കും എൻ.ജി.ഒ ക്വാർട്ടേഴ്സ് ഫിഷ് മാർക്കറ്റിലെ ഒമ്പത് സ്റ്റാളുകൾക്കുമെതിരെ കോടതിയിൽ കേസ് നടക്കുന്നതിനാൽ ഇത് തീർപ്പായാൽ മാത്രമേ ഇവിടങ്ങളിലെ വാടക പിരിക്കാനാകൂ. രാജു വാഴക്കാലക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് തൃക്കാക്കര നഗരസഭ ഇക്കാര്യം വ്യക്തമാക്കിയത്. വാടക പിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ നഗരസഭയുടെ ഭാഗത്തുനിന്ന് ഇനിയും ആരംഭിച്ചിട്ടില്ലെന്ന് രാജു വാഴക്കാല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.