യുക്രെയ്നിൽനിന്ന് 370 മലയാളികൾ കൂടി തിരിച്ചെത്തി

-നായെ കയറ്റാൻ ഒടുവിൽ അനുമതി; രണ്ടെണ്ണത്തിനെ കൊണ്ടുവന്നു നെടുമ്പാശ്ശേരി: യുക്രെയ്നിൽനിന്ന് 370 മലയാളി വിദ്യാർഥികൾകൂടി തിരിച്ചെത്തി. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ എയർ ഏഷ്യയുടെ ചാർട്ടർ വിമാനങ്ങളിൽ ആദ്യത്തേത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40നാണ് എത്തിയത്. രണ്ടാമത്തെ വിമാനം രാത്രിയിലുമെത്തി. ഡൽഹിയിൽ നിന്നെത്തിയ രണ്ട് വിമാനത്തിലും 180 പേർ വീതം ഉണ്ടായിരുന്നു. ഉച്ചക്ക് ഇൻഡിഗോ വിമാനത്തിൽ 10 പേർ മുംബൈയിൽനിന്ന് എത്തി. വൈകീട്ട് എത്തിയ എയർ ഇന്ത്യ വിമാനത്തിൽ വളർത്തുനായ്ക്കളെയുംകൊണ്ട് രണ്ട് വിദ്യാർഥികളുമെത്തിയിരുന്നു. എയർ ഇന്ത്യയുടെ AI 512 വിമാനത്തിലാണ് സൈറ, നീല എന്നീ പേരുകളുള്ള നായ്ക്കളെ കൊണ്ടുവന്നത്. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി ആര്യ ആൽഡ്രിന്‍റേതാണ് സൈറ. ആലുവ കുട്ടമശ്ശേരി സ്വദേശി സാഹിദ് സിനാന്‍റേതാണ് നീല. ഇരുവരും സൈബീരിയൻ ഹസ്കി ഇനത്തിൽപെട്ട പെൺനായ്കളാണ്. കിയവിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയായ ആര്യക്ക് യുദ്ധഭീതിയിലും സൈറയെ ഉപേക്ഷിച്ചുപോരാനാവാത്തവിധം അടുപ്പമായിരുന്നു. രണ്ട് ജോടി വസ്ത്രങ്ങളും സൈറക്കുള്ള ഭക്ഷണവും വെള്ളവുമായാണ് കിയവിൽനിന്ന് പുറപ്പെട്ടത്. ഏറെ നടന്നതോടെ സൈറ അവശയായി. തുടർന്ന്, ബാഗ് ഉപേക്ഷിച്ച് സൈറയെ എടുത്തായിരുന്നു യാത്ര. റുമേനിയയിൽ എത്തിയെങ്കിലും ആദ്യ രണ്ട് വിമാനത്തിലും കയറ്റിയില്ല. മൂന്നാമത്തെ ശ്രമത്തിലാണ് ഡൽഹിയിലെത്താൻ പറ്റിയത്. ഡൽഹിയിലേക്കുള്ള യാത്രയിൽ സൈറ ഒപ്പമുണ്ടായിരുന്നെങ്കിലും കൊച്ചിയിലേക്ക് സൈറയെ പ്രത്യേകം കൂട്ടിലാക്കി ബാഗേജ് സെക്ഷനിലേക്ക് മാറ്റി. യുക്രെയ്നിൽ മെഡിക്കൽ വിദ്യാർഥിയായ സാഹിദ് സിനാൻ ഏഴുമാസം മുമ്പ് കൂട്ടുകാരുമായി ചേർന്നാണ് നായെ വാങ്ങിയത്. യുദ്ധഭീതിയിൽ യുക്രെയ്നിൽനിന്ന് മടങ്ങേണ്ടി വന്നപ്പോൾ നീലയെ കൊണ്ടുവരാനുള്ള ദൗത്യം ഏറ്റെടുത്തു. ഡൽഹിയിൽനിന്ന് 15,000 രൂപക്ക് കൂടുവാങ്ങി 21,000 രൂപ ബാഗേജ് നിരക്കും കൊടുത്താണ് സൈറയെ നാട്ടിലെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.