അസി. പാസ്പോർട്ട് ഓഫിസർക്ക് 25,000 പിഴ: സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി

കൊച്ചി: പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷയിൽ അനാവശ്യ എതിർപ്പുന്നയിച്ചതിന് അസി. പാസ്പോർട്ട് ഓഫിസർക്ക് സിംഗിൾബെഞ്ച് വിധിച്ച 25,000 രൂപയുടെ പിഴ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കോട്ടയം പാസ്‌പോർട്ട് സേവാകേന്ദ്രത്തിലെ അസി. പാസ്പോർട്ട് ഓഫിസർക്കെതിരായ വിധിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. സിംഗിൾ ബെഞ്ച് വിധിയിലുണ്ടായിരുന്ന പരാമർശങ്ങളും നീക്കി. വിധിക്കെതിരെ കേന്ദ്രസർക്കാറും അസി. പാസ്പോർട്ട് ഓഫിസറും നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വിവാഹമോചിതയായ ഏറ്റുമാനൂർ സ്വദേശിനി മകളുടെ പാസ്പോർട്ട് പുതുക്കാൻ നൽകിയ അപേക്ഷയിൽ അനാവശ്യമായി എതിർപ്പുന്നയിച്ച് കോടതി നടപടികളിലേക്ക് എത്തിച്ചെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. വിവാഹമോചനം നേടിയെന്ന കോടതി ഉത്തരവും കുട്ടിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് വ്യക്തമാക്കുന്ന ഫോം-സിയും ഹരജിക്കാരി നൽകിയിരുന്നു. ഇതോടൊപ്പം നൽകിയ ഡിക്ലറേഷനിൽ കുട്ടിയുടെ പിതാവിന്റെ ഒപ്പില്ലാത്തതിനാൽ അദ്ദേഹത്തിന്‍റെ അനുമതിയോ കോടതി ഉത്തരവോ ഹാജരാക്കാൻ അസി. പാസ്പോർട്ട് ഓഫിസർ നിർദേശിച്ചു. തുടർന്ന് നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിൽനിന്ന് ഉത്തരവുണ്ടായത്. ഭരണപരമായ നടപടിക്രമങ്ങൾ പാലിച്ച് സദുദ്ദേശ്യത്തിലാണ് ഇത്തരമൊരു നിർദേശം നൽകിയതെന്നും ഹരജി സിംഗിൾ ബെഞ്ച് പരിഗണിക്കുന്നതിനിടെ പാസ്പോർട്ട് പുതുക്കി നൽകിയെന്നും അപ്പീലിൽ ഓഫിസർ വ്യക്തമാക്കി. തുടർന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവും പരാമർശങ്ങളും ഡിവിൻ ബെഞ്ച് റദ്ദാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.