മൂവാറ്റുപുഴയിൽ പുഷ്പമേള നാളെ തുടങ്ങും; 10 ദിവസം നീളും

മൂവാറ്റുപുഴ: പട്ടണത്തിന്​ വർണവസന്തം സമ്മാനിച്ച് വ്യാഴാഴ്ച മുതൽ മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സസ്യ പുഷ്പഫല പ്രദർശനം സംഘടിപ്പിക്കുന്നു. നഗരസഭ കൗൺസിലിന്റെ സഹകരണത്തോടെ ഡ്രീംസ് എന്റര്‍ടെയ്​ന്‍മെന്റാണ് 10 ദിവസത്തെ ഫ്ലവർ ഷോ സംഘടിപ്പിച്ചത്. 28 വരെ നീളുന്ന മേള വ്യാഴാഴ്ച വൈകീട്ട് ആറിന് നടി പ്രിയങ്ക അനൂപ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ പി.പി. എല്‍ദോസ് അധ്യക്ഷത വഹിക്കും. സ്ഥിരം സമിതി ചെയർമാൻ പി.എം. അബ്ദുൽ സലാം മുഖ്യാതിഥിയാകും. കോവിഡിനെത്തുടർന്ന് വർഷങ്ങൾക്കുശേഷമാണ് നഗരത്തിൽ വീണ്ടും ഫ്ലവർഷോ എത്തുന്നത്. 15,000 ചതുരശ്ര അടി വിസ്തീർണമുള്ള പവിലിയനാണ് ഒരുക്കിയിരിക്കുന്നത്. 15,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഗാർഡന്‍ നഴ്സറിയും ഉണ്ടാകും. വിവിധയിനം പൂച്ചെടികൾ, ഇറക്കുമതി ചെയ്ത തായ്‌വാൻ ഓർക്കിഡ്, ഫെലനോസിസ്, ജര്‍മന്‍ വെറൈറ്റി കെയിന്‍ ജറേനിയം, സെല്ലുലോസ് ജർമൻ വെറൈറ്റി ആയ ഗെയിം ജെറേനിയം, ബോള്‍സായിക് ഡ്രാഫ്റ്റഡ് അഡിനിയം, ഇന്‍ഡോര്‍ ഹാങിങ് വെറൈറ്റി ഡിസ്ചീഡിയ തുടങ്ങി വിദേശ പുഷ്പങ്ങളും ചെടികളും പുതിയ ഇനം ഹൈബ്രിഡ് വെറൈറ്റി നെര്‍വ് പ്ലാന്റ്സ് വിഭാഗത്തില്‍പെട്ട ഫിറ്റൂണിയ മിനിച്ചര്‍ ആന്തൂറിയം എന്നിവ പുഷ്പമേളയില്‍ ഉണ്ടാകും. നാടൻ ഫലവൃക്ഷങ്ങളുടെ ഹൈബ്രിഡ് തൈകൾ, മുപ്പതിൽപരം പ്ലാവിനങ്ങൾ, മൂന്നാം വർഷം കായ്ക്കുന്ന വിവിധയിനം തെങ്ങിൻ തൈകൾ, അത്യുൽപാദന ശേഷിയുള്ള പച്ചക്കറി തൈകൾ, ടിഷ്യു കൾചർ വാഴകൾ, ഒരു വർഷംകൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏര്‍ലി പ്ലാവുകള്‍ തുടങ്ങി നിരവധി ഇനങ്ങളാണ് നഴ്സറിയിൽ ഒരുക്കുന്നത്. ഭക്ഷ്യമേളയും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാദിവസവും വൈവിധ്യമാർന്ന കലാവിരുന്നും നടത്തും. കോവിഡിൽ പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികൾ, വനിതസംരംഭകർ, കാർഷിക നഴ്സറികൾ തുടങ്ങി മുപ്പതിനായിരത്തോളം കുടുംബങ്ങൾക്ക് കൈത്താങ്ങ് ആകുന്നതാണ് മേളയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതുവരെ പ്രവേശനം ഉണ്ടാകും. 50 രൂപയാണ് പ്രവേശന ഫീസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.