എം.ബി.ബി.എസ്: എഴുതാത്ത പരീക്ഷയുടെ കാര്യത്തിൽ ഒരുമാസത്തിനകം തീരുമാനമെടുക്കണം -ഹൈകോടതി

കൊച്ചി: മാർച്ച് 31, ഏപ്രിൽ അഞ്ച് ദിവസങ്ങളിലെ എം.ബി.ബി.എസ് അവസാന വർഷ പരീക്ഷകൾ എഴുതാൻ കഴിയാതെപോയ വിദ്യാർഥികൾക്ക് മറ്റൊരവസരം നൽകുന്ന കാര്യത്തിൽ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ആരോഗ്യ സർവകലാശാലയോട് ഹൈകോടതി. സപ്ലിമെന്ററി പരീക്ഷ നടത്തിയോ സെപ്റ്റംബറിൽ ആദ്യ അവസരം എന്നതരത്തിൽ പരീക്ഷ നടത്തിയോ അവസരം നൽകാനാകുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാനാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. ശേഷിക്കുന്ന പരീക്ഷകൾ എഴുതണമെന്നും വിദ്യാർഥികളോട് നിർദേശിച്ചു. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് മതിയായ പരിശീലന ക്ലാസുകൾ ലഭിച്ചില്ലെന്നും അവസാന വർഷ പരീക്ഷകൾ മാറ്റിവെക്കണമെന്നുമുള്ള ഹരജി സിംഗിൾ ബെഞ്ച് അനുവദിക്കാത്തത് ചോദ്യംചെയ്ത് 500ലേറെ വിദ്യാർഥികൾ നൽകിയ അപ്പീൽ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പരീക്ഷകൾ എഴുതാത്തവർക്ക് സപ്ലിമെന്ററി നടത്താൻ കഴിയുമോ, സെപ്റ്റംബറിൽ ആദ്യ അവസരം എന്നതരത്തിൽ നടത്താനാവുമോ എന്നീ പോംവഴികൾ ആലോചിക്കുന്നുണ്ടെന്ന് ആരോഗ്യ സർവകലാശാല അറിയിച്ചിരുന്നു. തുടർന്നാണ് ഒരുമാസത്തിനകം തീരുമാനമെടുക്കാൻ നിർദേശിച്ചത്. നാല് പരീക്ഷകളാണ് അവശേഷിക്കുന്നത്. കൂടുതൽ വിദ്യാർഥികൾ എഴുതാതിരുന്നാൽ പരീക്ഷകൾ മാറ്റിവെക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പകുതിയിലേറെ വിദ്യാർഥികൾ എഴുതാതിരുന്നതെന്നും ഇതിന് സർവകലാശാലയെ കുറ്റം പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.