വിവാഹ വാഗ്ദാനം നൽകി ഡോക്ടറെ പീഡിപ്പിച്ച കേസ്: പൊലീസ് ഉദ്യോഗസ്ഥന് മുൻകൂർ ജാമ്യം

കൊച്ചി: ഡോക്ടറെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് ഹൈകോടതിയുടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം മലയൻകീഴ് സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന എ.വി. സൈജുവിനാണ് ഉപാധികളോടെ ജസ്റ്റിസ് പി. ഗോപിനാഥ് മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ സ്വന്തവും തുല്യതുകക്കുള്ള രണ്ട് ആൾജാമ്യത്തിലും വിട്ടയക്കണമെന്നാണ് ഉത്തരവ്. മലയിൻകീഴ് എസ്.എച്ച്.ഒ ആയിരിക്കെ 2019 ഒക്ടോബർ 13ന് വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും തുടർന്ന് പലതവണ ലൈംഗികബന്ധം പുലർത്തിയെന്നും ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിലാണ് കേസെടുത്തത്. എന്നാൽ, ബലാത്സംഗ ആരോപണം തെറ്റാണെന്ന വാദവുമായാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണം സംസ്ഥാന പൊലീസ് മേധാവി നിർദേശിക്കുന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ് വേണ്ടതെന്ന് കോടതി നിർദേശിച്ചു. മുതിർന്ന ഉദ്യോഗസ്ഥനെ ഇതിന് നിയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.