ജനകീയ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം കാണാൻ മഹാപഞ്ചായത്ത്​ ഒരുങ്ങുന്നു

മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിൽ പരിഹാരമൊരുക്കാൻ നടപടിയുമായി മാത്യു കുഴൽനാടൻ എം.എൽ.എ. ഇതിനായി മഹാപഞ്ചായത്തുകൾ നടത്തി പരാതികൾ നേരിട്ട് സ്വീകരിക്കാനും പരിഹാരമുണ്ടാക്കാനുമുള്ള സൗകര്യമാണ് ഒരുങ്ങുന്നതെന്ന് എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിലാണ് ശനിയാഴ്ച ആദ്യ മഹാപഞ്ചായത്ത് നടക്കുന്നത്. മൂന്നു മാസത്തിലൊരിക്കൽ മുൻകൂട്ടി തീരുമാനിച്ച തീയതികളിൽ പഞ്ചായത്തുകൾ തോറും മഹാപഞ്ചായത്തും ആവശ്യമെങ്കിൽ തുടർപഞ്ചായത്തും നടത്താനാണ് തീരുമാനം. മഹാപഞ്ചായത്ത് പരിപാടിയുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം ശനിയാഴ്ച കലക്ടർ ജാഫർ മാലിക് നിർവഹിക്കും. മണ്ഡലത്തിലെ ഒരോ പഞ്ചായത്തുകൾക്കും പ്രത്യേകം മുറികളിലായാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ 12 മുറികളിലേക്ക് വേണ്ട ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. അതത് പഞ്ചായത്തുകളിലെ പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ടാകും. താലൂക്ക് തലത്തിൽ തീർപ്പാക്കാൻ കഴിയാവുന്ന പരാതികളിൽ ഉടൻ തീരുമാനം എടുക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ബാക്കിയുള്ള പരാതികളിൽ എം.എൽ.എ നേരിട്ട് ഇടപെട്ട് ഉദ്യോഗസ്ഥ തലത്തിൽ തുടർതീരുമാനങ്ങൾ ഉണ്ടാക്കാൻ നടപടി സ്വീകരിക്കും. അതത് ഗ്രാമപഞ്ചായത്ത് അംഗങ്ങളും അതത് കൗണ്ടറുകളിൽ സേവനം നൽകും. എല്ലാ മാസവും ഓരോ പഞ്ചായത്തുകൾ തോറും എം.എൽ.എ നേരിട്ടെത്തുന്ന തുടർപഞ്ചായത്തുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന ഗാന്ധിജിയുടെ വാക്കുകളിൽനിന്ന്​ ഉദിച്ച ആശയമാണ് മഹാപഞ്ചായത്തെന്നും ജനങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരാനും സങ്കടങ്ങളില്‍ കൈത്താങ്ങായി ഒപ്പം നില്‍ക്കാനുമുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് ഇതെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ തുടങ്ങുന്ന പരാതി സ്വീകരണ യജ്ഞത്തില്‍ അവരുടെ പരാതികളും പ്രശ്‌നങ്ങളും എം.എൽ.എക്കും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിലും അവതരിപ്പിക്കാനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.