കൊച്ചി: അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധിക്കാൻ ലഭിച്ച അവസരം ലക്ഷദ്വീപിലെ ജനം ഉപയോഗപ്പെടുത്തിയ കാഴ്ചയാണ് കവരത്തിയിൽ ബുധനാഴ്ച കണ്ടതെന്ന് മുഹമ്മദ് ഫൈസൽ എം.പി. യോജിക്കുന്നവർക്ക് ഒപ്പം വരാമെന്നും അല്ലാത്തവർക്ക് ഇരിക്കാമെന്നും പറഞ്ഞാണ് അഡ്മിനിസ്ട്രേറ്റർ പങ്കെടുത്ത വേദിയിൽനിന്ന് താൻ ബഹിഷ്കരിച്ച് ഇറങ്ങിയത്. ഇതോടെ എല്ലാ ജനങ്ങളും മുദ്രാവാക്യം വിളിച്ച് പരിപാടിയിൽനിന്ന് ഇറങ്ങി. ജനങ്ങൾ വലിയ അതൃപ്തിയിലാണെന്നത് വ്യക്തമാക്കുന്ന കാഴ്ചയായിരുന്നു അതെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. അനീതിക്കെതിരെ ശബ്ദമുയർത്താൻപോലും അനുവദിക്കാത്ത അവസ്ഥയാണ്. മാർച്ച് 21ന് ദ്വീപിൽ എൻ.സി.പി നടത്താനിരുന്ന പ്രതിഷേധ റാലി നിരോധനാജ്ഞ പ്രഖ്യാപിച്ച് അടിച്ചൊതുക്കി. ഇതിനെതിരെ പ്രതികരിക്കാനാകാത്ത അവസ്ഥയിലാണ് ഐ.ഒ.സിയുടെ ഓയിൽ സ്റ്റോറേജ് ടാങ്കറുകളുടെയും പെട്രോൾ പമ്പിന്റെയും ഉദ്ഘാടന സമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതികരിക്കാൻ അവസരം ലഭിച്ചത്. പരിപാടി നടത്തുന്ന 500 മീറ്റർ സ്ഥലത്ത് നിരോധനാജ്ഞ പിൻവലിച്ചിരുന്നു. ഉദ്ഘാടനത്തിനൊപ്പം ഒരു ഔട്ട് റീച്ച് പരിപാടിയും നടപ്പാക്കാൻ അഡ്മിനിസ്ട്രേറ്റർ തീരുമാനിച്ചിരുന്നു. ഇതിന് കുട്ടികളുടെ പരീക്ഷവരെ അഡ്മിനിസ്ട്രേറ്റർ മാറ്റിവെച്ചെങ്കിലും ഫലമുണ്ടായില്ല. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിന്റെ ജനവിരുദ്ധ നടപടിയിൽ ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാക്കും. ലക്ഷദ്വീപുകാരുടെ ഭരണഘടനപരമായ അവകാശങ്ങൾ വരെ ലംഘിക്കുന്ന നടപടിയാണ് ഭരണകൂടം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചയായി ലക്ഷദ്വീപിൽ തുടരുന്ന നിരോധനാജ്ഞക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും എം.പി വ്യക്തമാക്കി. 2400ഓളം താൽക്കാലിക തസ്തികകൾ നിർത്തലാക്കിയതിന് പകരം തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.