ഗർഭാവസ്ഥയിൽ ശിശു മരിച്ചു; ഡോക്ടർക്കെതിരെ പരാതി

ആലപ്പുഴ: കടപ്പുറം വനിത-ശിശു ആശുപത്രിയിൽ ഗർഭാവസ്ഥയിൽ ശിശു മരിച്ചതിനെത്തുടർന്ന് ഗൈനക്കോളജി ഡോക്ടർക്കെതിരെ പരാതി. പൊലീസ് ഉദ്യോഗസ്ഥൻ ആലപ്പുഴ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയെത്തുടർന്ന് സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പൊലീസ് ഉദ്യോഗസ്ഥനായ തൃശൂർ പത്മാലയത്തിൽ ഗോപാലിന്‍റെ ഭാര്യ കഞ്ഞിപ്പാടം ചെറുശ്ശേരിയിൽ ദേവികയുടെ ഗർഭസ്ഥശിശുവിന് അനക്കമില്ലെന്ന സംശയത്തിൽ ഡോക്ടറെ ഫോണിൽ വിളിച്ചശേഷമാണ് ആശുപത്രിയിലെത്തിയത്. ഒ.പി ഡോക്ടർ ഗൈനക്കോളജി ഡോക്ടറുമായി ഫോണിൽ സംസാരിച്ചശേഷം കുട്ടിക്ക് അനക്കമുണ്ടെന്നും തിങ്കളാഴ്ച പരിശോധനക്ക് വരാനും നിർദേശിച്ചു. തുടർന്ന് സ്കാനിങ് നടത്തിയപ്പോഴാണ് കുഞ്ഞ് മരിച്ചിട്ട് 72 മണിക്കൂർ കഴിഞ്ഞെന്ന് ബോധ്യമായത്. ഇതിനിടയിൽ ഒ.പി ടിക്കറ്റിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് ഹൃദയമിടിപ്പ് ഇല്ലെന്ന് ഒ.പി ഡോക്ടർ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പരാതിക്കാരൻ കുറ്റപ്പെടുത്തി. ആശുപത്രി സൂപ്രണ്ടിന് ബുധനാഴ്ച നൽകിയ പരാതിയിലാണ് കുട്ടിയെ പുറത്തെടുക്കുന്നതിന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുട്ടിയെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.