കൊച്ചി: ഫോറിൻ പോസ്റ്റ് ഓഫിസ് വഴി ലഹരിമരുന്ന് കടത്തിയ കേസിൽ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെസ്റ്റ് മാങ്കാവ് സ്വദേശി കെ. ഫസലു, തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ആദിത്യൻ എന്നിവരാണ് പിടിയിലായത്. ഒമാനിൽനിന്ന് 26 എൽ.എസ്.ഡി സ്റ്റാമ്പ് എത്തിച്ചെന്നതാണ് ഫസലുവിനെതിരായ കേസ്. ഇയാളുടെ കോഴിക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്തി. കൊറിയർ വഴി എത്തിച്ച മയക്കുമരുന്ന് മട്ടാഞ്ചേരി സ്വദേശിക്ക് വിറ്റിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഫസലുവിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കൈമാറിയ ഏതാനും ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. നെതർലൻഡിൽനിന്ന് അഞ്ച് എൽ.എസ്.ഡി സ്റ്റാമ്പ് എത്തിച്ച കേസിലാണ് ആദിത്യൻ പിടിയിലായത്. ഇയാളെ തിരുവനന്തപുരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. എക്സൈസിന്‍റെ അഞ്ച് സംഘം തിരുവനന്തപുരത്ത് തമ്പടിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. കോഴിക്കോട് ലഹരിക്കേസിൽ അറസ്റ്റിലായ ഫസലുവിനെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി കൊച്ചിയിലെത്തിച്ച് തെളിവെടുക്കും. കൊച്ചിയിലെ ഫോറിൻ പോസ്റ്റ് ഓഫിസ് വഴി വൻതോതിൽ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് എക്സൈസും കസ്റ്റംസും അന്വേഷണം ആരംഭിച്ചത്. സംശയം തോന്നിയ തപാൽ ഉരുപ്പടികൾ എത്തിയാൽ വിവരം കൈമാറണമെന്ന് പോസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇവർ നൽകിയ വിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരെത്തി കൊറിയർ പരിശോധിച്ചപ്പോഴാണ് എൽ.എസ്.ഡി സ്റ്റാമ്പ് കണ്ടെത്തിയത്. തുടർന്ന് ഫസലുവിനായി അന്വേഷണം നടത്താൻ കോഴിക്കോട് എക്സൈസിന് വിവരം നൽകുകയായിരുന്നു. മട്ടാഞ്ചേരി സ്വദേശി ഗോവിന്ദ് രാജിനാണ് ഫസലു ലഹരി വിൽപന നടത്തിയത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. ഇരുവരും ലഹരിക്കേസുകളിൽ പ്രതികളാണ്. ഫസലുവിന്‍റെ പിന്നിൽ വൻ സംഘമുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.