പുറ്റിങ്ങൽ വെടിക്കെട്ടപകടം: സ്പെഷൽ കോടതി പരവൂരിൽ വേണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കണം -ഹൈകോടതി

കൊച്ചി: പുറ്റിങ്ങൽ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന സ്പെഷൽ കോടതി പരവൂർ നഗരസഭ പരിധിയിൽ സ്ഥാപിക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച് പരവൂർ ബാർ അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ച് ഒരുമാസത്തിനകം തീർപ്പാക്കാൻ ജസ്റ്റിസ് എൻ. നഗരേഷ് ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകി. കൊല്ലം കോർപറേഷൻ പരിധിയിൽ കോടതി സ്ഥാപിക്കുന്നത് കക്ഷികൾക്ക് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടി പരവൂർ ബാർ അസോസിയേഷൻ പ്രസി‍ഡന്റ് ബി. ശ്രീകണ്ഠൻ നായർ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പുറ്റിങ്ങൽ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ടപകടത്തിൽ 111 പേർ മരിക്കുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിന്റെ സ്വഭാവവും സാക്ഷികളുടെ എണ്ണവും തെളിവുകളുടെ ബാഹുല്യവും കണക്കിലെടുത്ത് സ്പെഷൽ കോടതി സ്ഥാപിക്കാൻ സർക്കാർ തീരുമാനമെടുത്തെങ്കിലും ഇത് പരവൂർ നഗരപരിധിയിൽ സ്ഥാപിക്കണമെന്ന ആവശ്യമുയർന്നു. കൊല്ലം നഗരപരിധിയിൽ സ്ഥാപിക്കുന്നത് സൗകര്യപ്രദമല്ലെന്നും പരിക്കേറ്റവരും സാക്ഷികളും ഉൾപ്പെടെയുള്ളവർ കേസിന്റെ ആവശ്യത്തിനായി ഏറെദൂരം യാത്രചെയ്യേണ്ടി വരുമെന്നുമാണ് ഹരജിയിൽ ആരോപിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.