ദേശീയപാത: നഷ്ടപരിഹാരം ലഭിക്കാത്ത ഭൂവുടമകൾക്ക് സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ഓഫിസിൽ വിലക്ക്

പറവൂർ: ദേശീയപാത 66നായി സ്ഥലം വിട്ടുകൊടുത്ത ഭൂവുടമകൾ നഷ്ടപരിഹാരം ലഭിക്കാനായി സ്ഥലമേറ്റെടുക്കൽ ചുമതലയുള്ള സ്പെഷൽ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിൽ കയറിയിറങ്ങി നിരാശരാകുന്നു. മുഴുവൻ രേഖകളും ഹാജരാക്കുന്നവർക്ക് രണ്ടാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപനങ്ങൾ പാഴ്​വാക്കായതായി ഭൂവുടമകൾ ആരോപിച്ചു. പുതിയ ഡെപ്യൂട്ടി കലക്ടർ വന്നതോടെ ജനങ്ങൾക്ക് ഓഫിസിലേക്കുള്ള പ്രവേശനവും നിഷേധിച്ചിരിക്കുകയാണ്. ഓഫിസ് കവാടം രണ്ട് ഡെസ്കുകൾ ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. എപ്രിൽ 15നുള്ളിൽ നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടുകളിൽ എത്തുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഓഫിസിൽ എത്തുന്ന ഭൂവുടമകളെ മടക്കി വിടുകയാണ്. അകത്തേക്ക് ആരെയും കടത്തിവിടരുതെന്നാണ് ഡെപ്യൂട്ടി കലക്ടറുടെ നിർദേശം. ഡെപ്യൂട്ടി കലക്ടറെ കാണണമെങ്കിൽ വൈകീട്ട്​ 4 നും 5നും മധ്യേ വരണം. അപ്പോഴദ്ദേഹം സ്ഥലത്തുണ്ടെങ്കിൽ കാണാം. പലതവണ തീയതികൾ മാറ്റി പറഞ്ഞത് കേട്ട ഭൂവുടമകൾ വസ്തുതയെന്തന്നറിയാനാണ് ഓഫിസ് കയറിയിറങ്ങുന്നത്. ഭൂമി തരം മാറ്റാനായി അപേക്ഷ കൊടുത്ത് ആർ.ഡി.ഒ ഓഫിസ് കയറിയിറങ്ങി മടുത്ത് അവസാനം ഒരു കയറിൽ ജീവിതം അവസാനിപ്പിച്ച മാല്യങ്കരയിലെ സജീവന്‍റെ അവസ്ഥയുണ്ടാകുമോയെന്ന ആശങ്കയിലാണ് പലരും. ആഴ്ചയിൽ 500 ഉം 600 കോടി വിതരണം ചെയ്തുവെന്ന ഡെപ്യൂട്ടി കലക്ടറുടെ പ്രസ്താവനകൾ വരാറുണ്ടെങ്കിലും പലർക്കും പണം കിട്ടുന്നില്ലെന്നാണ് ഭൂവുടമകൾ പറയുന്നത്. ഈ നടപടികളിൽ പ്രതിഷേധിച്ച് നാഷനലിസ്റ്റ് ജനത പാർട്ടി പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ഓഫിസിന് മുന്നിൽ ധർണ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.