മറൈൻ ഡ്രൈവിനെ ജനസാഗരമാക്കി സി.പി.എം സമ്മേളനത്തിന് സമാപനം

കൊച്ചി: പ്രകടനത്തിനും സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും അണികളുടെ അണമുറിയാത്ത ആവേശത്തിന് മുന്നിൽ ചരിത്രം തീർത്ത് സി.പി.എം സംസ്ഥാന സമ്മേളനം. എറണാകുളം മറൈൻ ഡ്രൈവ് മൈതാനിയിൽ തീർത്ത സമ്മേളന നഗരിയായ ചുവപ്പുകോട്ട നിറഞ്ഞ് ജനം നിൽക്കാൻ ഇടംകിട്ടാതെ റോഡരികുകളിൽ കാത്തുനിന്ന് സമാപന സമ്മേളനത്തിന് സാക്ഷ്യം വഹിച്ചു. സമ്മേളനം തുടങ്ങി പകുതി പിന്നിടുമ്പോഴും വാഹനങ്ങളിൽ പ്രവർത്തകർ എത്തിക്കൊണ്ടിരുന്നു. മാർച്ച് ഒന്നുമുതൽ നാലുദിനവും സമ്മേളന നഗരിയിലേക്ക് ആയിരക്കണക്കിന് പ്രവർത്തകരാണ് പ്രവഹിച്ചത്. പാർട്ടി ഭാരവാഹി തെരഞ്ഞെടുപ്പ് കഴിഞ്ഞ് നേതാക്കൾ പ്രതിനിധി സമ്മേളന ഹാളിൽനിന്ന് വെള്ളിയാഴ്ച ഉച്ചക്കുശേഷം പുറത്തിറങ്ങുംമുമ്പേ സമ്മേളന നഗരി നിറഞ്ഞുകവിഞ്ഞു. 1500 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയതെങ്കിലും നൂറുകണക്കിന് സ്ത്രീകൾ അടക്കം നിന്നുകൊണ്ട് സമാപന സമ്മേളനം വീക്ഷിച്ചു. ജില്ലയിൽ 3000ത്തിലേറെ പാർട്ടി ബ്രാഞ്ച് ഘടകങ്ങളിൽ സമ്മേളനം തത്സമയം കാണാനും സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. വികസനരേഖ അവതരിപ്പിച്ചതിലൂടെ എറണാകുളം സമ്മേളനം ചരിത്രത്തിലെ പ്രധാനപ്പെട്ട ചുവടുവെപ്പായി മാറിയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇനിയും ജനത്തിനിടയിൽ പാർട്ടി സ്വാധീനം വർധിപ്പിക്കണം. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളുടെയും പാർട്ടിയായി സി.പി.എമ്മിനെ മാറ്റണം. ആ ലക്ഷ്യത്തിലേക്ക് വിവിധ പദ്ധതികൾ സമ്മേളനം തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.