കൊച്ചി: സംസ്ഥാന ഒളിമ്പിക് ഗെയിംസിൻെറ മുന്നോടിയായി നടക്കുന്ന ജില്ല ഒളിമ്പിക് ഗെയിംസിന് തുടക്കമായി. കേരളത്തില്‍ കൂടുതല്‍ കളിസ്ഥലങ്ങള്‍ സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അത്തരത്തിലുള്ള ഒരു കായികനയത്തിൻെറ കരട് തയാറായി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പി. രാജീവ് ഗെയിംസ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. പനമ്പിള്ളി നഗറിലെ സ്പോര്‍ട്സ് അക്കാദമിയില്‍നിന്ന് ആരംഭിച്ച് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സമാപിച്ച ഘോഷയാത്രയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, ജില്ല ഒളിമ്പിക് ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ ബിനോയ് ജോസഫ്, ജനറല്‍ കണ്‍വീനര്‍ സി.കെ. സനില്‍, റീജനല്‍ സ്‌പോര്‍ട്‌സ് സൻെറര്‍ സെക്രട്ടറി എസ്.എ.എസ്. നവാസ് എന്നിവർ പങ്കെടുത്തു. കൈതാരം ഗവ.എച്ച്.എസ്.എസില്‍ നടന്ന കബഡിയോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. സൈക്ലിങ്, ബാഡ്മിൻറണ്‍, ഖോഖോ, കരാട്ടേ, റഗ്ബി, റൈഫിള്‍ മത്സരങ്ങൾ ഞായറാഴ്ച നടക്കും. വെല്ലിങ്ടണ്‍ ഐലൻഡിലെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് റോഡിലാണ് സൈക്ലിങ്. ബാഡ്മിൻറന്‍ മത്സരങ്ങള്‍ ഞാറക്കല്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സൻെററിലും ഖോഖോ പിറവം ബി.പി.സി കോളജിലും കബഡി കൈതാരം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലും കരാട്ടേ പുത്തന്‍കുരിശ്-പന്നിക്കോട് മഹേശ്വര ക്ഷേത്ര ഓഡിറ്റോറിയത്തിലും റഗ്ബി കുസാറ്റ് ഗ്രൗണ്ടിലും റൈഫിള്‍ കടവന്ത്ര റീജനല്‍ സ്പോർട്സ് സൻെററിലുമാണ് നടക്കുക. അടുത്ത ദിവസങ്ങളിലായി മറ്റ് മത്സരങ്ങളും ആരംഭിക്കും. ത്രോ ഇനങ്ങള്‍ ഫാക്ട് ഗ്രൗണ്ടിലും ട്രാക് ആൻഡ് ഫീല്‍ഡ് ഇനങ്ങള്‍ മഹാരാജാസ് ഗ്രൗണ്ടിലും നടക്കും. മറ്റ് മത്സരങ്ങളുടെ വേദി ഇവയാണ്. അക്വാറ്റിക്സ് -വടുതല ഡോണ്‍ ബോസ്‌കോ, ആര്‍ച്ചറി -ചൂണ്ടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയം, ഫുട്ബാള്‍ -മഹാരാജാസ് കോളജ് ഗ്രൗണ്ട്, ജൂഡോ -കാലടി ശ്രീശങ്കര കോളജ്, നെറ്റ്ബാള്‍ -ആലുവ യു.സി കോളജ്, തൈക്വാൻഡോ -കളമശ്ശേരി സെന്‍റ് പോള്‍സ് കോളജ്, വോളിബാള്‍ - കൈതാരം ഗവ. സ്‌കൂള്‍ ഗ്രൗണ്ട്, ഹോക്കി- ആലുവ യു.സി കോളജ്, ടേബിള്‍ ടെന്നിസ് -വൈ.എം.സി.എ കടവന്ത്ര, വുഷു -കുമ്പളങ്ങി സൻെറ് ജോസഫ്സ് പാരിഷ് ഹാള്‍, ടെന്നിസ് -കടവന്ത്ര റീജനല്‍ സ്പോർട്സ് സൻെറര്‍, വെയ്റ്റ് ലിഫ്റ്റിങ് -മട്ടാഞ്ചേരി കൊച്ചിന്‍ ജിംനേഷ്യം, ബോക്സിങ് -മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലയ. 16 വരെയാണ് മത്സരങ്ങള്‍. ജില്ല മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഒളിമ്പിക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.