എച്ച്.എം.ടി ജങ്ഷൻ-മെഡിക്കല്‍ കോളജ് കെ.എസ്.ആർ.ടി ബസ് സര്‍വിസ് ആരംഭിച്ചു

കളമശ്ശേരി: എച്ച്.എം.ടി ജങ്ഷനില്‍നിന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ഷട്ടിൽ ബസ് സര്‍വിസ് ആരംഭിച്ചു. ആദ്യയാത്രയുടെ ഫ്ലാഗ് ഓഫ് എച്ച്.എം.ടി ജങ്ഷനില്‍ മന്ത്രി ആന്‍റണി രാജു നിര്‍വഹിച്ചു. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവി‍ൻെറ അഭ്യർഥനയെത്തുടർന്ന് സർവിസ് കങ്ങരപ്പടി വരെ നീട്ടിയതായി മന്ത്രി ആന്‍റണി രാജു ചടങ്ങിൽ പ്രഖ്യാപിച്ചു. കളമശ്ശേരി നിയമസഭ മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങൾ വിപുലമാക്കുന്നതി‍ൻെറ ഭാഗമായാണ്. രാവിലെ ഏഴുമുതല്‍ വൈകീട്ട് മൂന്നുവരെയാണ് സര്‍വിസ്. ആവശ്യമെങ്കിൽ സർവിസ് സമയം ക്രമീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 10 രൂപയായിരിക്കും ചാര്‍ജ്. കളമശ്ശേരി മെഡിക്കൽ കോളജ് പി.ടി.എ ഒരു ലക്ഷം രൂപ സ്പോൺസർ ചെയ്തതിനാൽ ആദ്യത്തെ 10,000 പേർക്ക് യാത്ര സൗജന്യമായിരിക്കും. ഇനിയും കൂടുതൽ സംഘടനകളും വ്യക്തികളും സ്പോൺസർ ചെയ്യാൻ തയാറായാൽ പിന്നീടുള്ള യാത്രക്കാർക്കും സൗജന്യം അനുവദിക്കാൻ കഴിയുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഫ്ലാഗ് ഓഫിനുശേഷം മന്ത്രിമാർ ബസിൽ കുറച്ചുദൂരം യാത്ര ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ, ഡി.പി.സി അംഗം ജമാൽ മണക്കാടൻ, കൗൺസിലർമാരായ നഷീദ സലാം, മിനി കരീം, സി.എ. ഹസൈനാർ, റാണി രാജേഷ്, ബഷീർ അയ്യമ്പ്രാത്ത്, മൈമൂനത്ത് അഷ്റഫ്, കെ.കെ. ശശി, കെ.ബി. വർഗീസ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.പി. കല കേശവൻ, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മെഡിക്കൽ കോളജ് പി.ടി.എ പ്രതിനിധി എം.എം. നാസർ ഒരുലക്ഷം രൂപ സ്പോൺസർ ചെയ്യുന്നതി‍ൻെറ ധാരണപത്രം മന്ത്രി ആൻറണി രാജുവിന് കൈമാറി. *മാഞ്ഞാലിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് രണ്ട് റൂട്ടിൽ സർവിസ് മാഞ്ഞാലിയിൽനിന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് അടുവാശ്ശേരി, തടിക്കകടവ്, യു.സി കോളജ്, കടുങ്ങല്ലൂർ, മുപ്പത്തടം വഴിയും മാഞ്ഞാലിയിൽനിന്ന്‌ അടുവാശ്ശേരി, തടിക്കകടവ്, മാളികംപീടിക, തിരുവാലൂർ, പാനായിക്കുളം, എടയാർ വഴിയും ഈ മാസംതന്നെ സർവിസ് ആരംഭിക്കും. കോവിഡിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന വെളിയത്തുനാട്, പന്തിരിക്കൽ, കണക്കൻകടവ്, വരാപ്പുഴ എന്നീ സർവിസ് ഈ മാസംതന്നെ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.