ആലുവ: നഗരത്തിൽ വീണ്ടും വെള്ളക്കെട്ട് ദുരിതം. വ്യാഴാഴ്ച വൈകീട്ട് 7.30ഓടെ പെയ്ത മഴയിലാണ് മാർക്കറ്റ് റോഡ് മുങ്ങിയത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ശക്തമായ മഴയായതിനാൽ പെട്ടെന്നുതന്നെ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. സ്വകാര്യ ബസ് സ്‌റ്റാൻഡ് പരിസരത്താണ് രൂക്ഷമായ വെള്ളക്കെട്ടുണ്ടായത്. ചെറിയ മഴയിൽപോലും നഗരത്തിൽ റോഡുകളിൽ വെള്ളക്കെട്ട് പതിവാണ്. പല ഭാഗങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറൽ പതിവാണ്. പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് പരിസരത്ത് മാർക്കറ്റ് റോഡിലെയും അൻവർ ആശുപത്രി റോഡിലെയും വ്യാപാരികളാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. റോഡിൽ നിന്ന് വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതാണ് പ്രശ്‌നം. ബാങ്ക് കവല-മാർക്കറ്റ് റോഡിലും ബൈപാസ് കവലയിൽ മെട്രോ സ്‌റ്റേഷൻ പരിസരത്തുമാണ് പ്രധാനമായും വെള്ളക്കെട്ട്. മാർക്കറ്റ് റോഡിൽ സിറ്റി ടവർ, സ്വകാര്യ ബസ് സ്‌റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. സ്‌റ്റാൻഡിന് മുൻവശത്തെ മാർക്കറ്റ് റോഡിൽനിന്ന് അൻവർ ആശുപത്രി ഭാഗത്തേക്കുള്ള റോഡിലും വെള്ളക്കെട്ട് പതിവാണ്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഇതുമൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന സാഹചര്യമുണ്ടായി. സ്‌റ്റാൻഡ് പരിസരത്താണ് കഴിഞ്ഞ ദിവസം പ്രശ്‌നം കൂടുതൽ രൂക്ഷമായത്. വെള്ളക്കെട്ടിനെ തുടർന്ന് ഈ ഭാഗത്തെ കടകളിൽ വെള്ളവും മാലിന്യങ്ങളും കയറിയതിനെത്തുടർന്ന് സാധനങ്ങൾ നശിച്ചു. ലോക്ഡൗൺ അടക്കമുള്ള പ്രശ്‌നങ്ങൾമൂലം ദുരിതത്തിലായ വ്യാപാരികൾക്ക് വെള്ളക്കെട്ട് ഇരട്ടി ദുരിതം നൽകുകയായിരുന്നു. ഒന്നര മാസത്തിനുള്ളിൽ ഇത് രണ്ടാംതവണയാണ് വെള്ളക്കെട്ടുണ്ടാകുന്നത്. ചാറ്റൽ മഴയിൽപോലും ഇവിടെ വെള്ളംകെട്ടുന്ന സാഹചര്യമാണ്. അൻവർ ആശുപത്രിയിലേക്കുള്ള റോഡിലും വെള്ളക്കെട്ട് ജനങ്ങളെ വലക്കുകയാണ്. ആശുപത്രിക്ക് പുറമെ മസ്ജിദ് അൽഅൻസാർ, ബോയ്സ് സ്കൂൾ, കെ.എസ്.ഇ.ബി, ഡോ. ടോണീസ് കണ്ണാശുപത്രി, നിരവധി വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ തുടങ്ങിയവ ഈ റോഡിന് അനുബന്ധമായുണ്ട്. കാനകൾ മാലിന്യം നിറഞ്ഞ് കിടക്കുന്നതാണ് വെള്ളക്കെട്ടിനിടയാക്കുന്നത്. പല സ്ഥലങ്ങളിലും മഴ മാറി മണിക്കൂറുകൾ കഴിഞ്ഞാലേ വെള്ളം വലിയൂ. അപ്പോഴേക്കും വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളിലെല്ലാം മാലിന്യം നിറഞ്ഞിട്ടുണ്ടാകും. എല്ലാ വർഷവും മഴക്കാലപൂർവ ശുചീകരണം നടത്താറുണ്ടെങ്കിലും നഗരസഭയുടെ പണം നഷ്‌ടപ്പെടാറല്ലാതെ പ്രയോജനം ഉണ്ടാകാറില്ലെന്ന് ആക്ഷേപമുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് കാന ശുചീകരണമടക്കമുള്ള മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭ ചെലവഴിക്കുന്നത്. ചില ഭാഗങ്ങളിൽ മഴ തുടങ്ങിയശേഷം കാനകളിൽനിന്ന് കുറച്ച് ചളി കോരി റോഡ് സൈഡിൽ ഇടും. മഴപെയ്യുമ്പോൾ ഈ ചളിയെല്ലാം കാനകളിലേക്ക്തന്നെ തിരികെപോകും. ഇതാണ് പതിവായി നടക്കുന്ന മഴക്കാലപൂർവ ശുചീകരണമെന്ന് വ്യാപാരികൾ പറയുന്നു. EA 51 vellakett EA 52 vellakett കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ മഴയെത്തുടർന്ന് പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് പരിസരത്തുണ്ടായ വെള്ളക്കെട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.