മഹാരാജാസ് കോളജിൽ കെ.എസ്.യു-എസ്.എഫ്.ഐ ബാനർ പോര് 

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കെ.എസ്.യു - എസ്.എഫ്.ഐ ബാനർ പോര് മുറുകുന്നു. കോളജ് കവാടത്തിന് മുന്നിൽ ഒന്നിനുമുകളിൽ ഒന്നായി നാല് ബാനറാണ് ഇതുവരെ ഉയർന്നത്. എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ട എറണാകുളം എം.പി ഹൈബി ഈഡനെതിരായ പ്രതിഷേധത്തോടെയാണ് ബാനർ യുദ്ധം ആരംഭിച്ചത്. 'ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലെ ഈഡന്' എന്നായിരുന്നു എസ്.എഫ്.ഐ ആദ്യമുയർത്തിയ ബാനർ. 'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും' എന്ന ബാനറിലൂടെ കെ.എസ്.യു ഇതിന് മറുപടി നൽകി. 'അതെ ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ' എന്ന് എസ്.എഫ്.ഐ തിരിച്ചടിച്ചു. പിന്നാലെ കെ.എസ്.യുവിന്‍റെ പുതിയ ബാനർ ഉയർന്നു. 'വർഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് INDIA IS INDIRA INDIRA IS INDIA' എന്ന വാചകത്തോടെയാണ് പുതിയ ബാനർ. ബാനർ പോരിനെച്ചൊല്ലി സമൂഹ മാധ്യമത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. തിരുവനന്തപുരം ലോ കോളജിൽ വിദ്യാർഥിനിയെ മർദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെന്‍റിൽ വിഷയം അവതരിപ്പിച്ചത്. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാറിന്‍റെ അധികാരപരിധിയിൽ വരുന്നതാണെന്നായിരുന്നു കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു അന്ന് മറുപടി നൽകിയത്. ചീഫ് സെക്രട്ടറിയോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാൻ നിർദേശിച്ചതായും നിയമമന്ത്രി വ്യക്തമാക്കി. മാർച്ചിൽ ലോ കോളജിൽ നടന്ന സംഘർഷമാണ് പാർലമെന്‍റിൽ ഹൈബി വിഷയമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.