വ്യവസായ പാർക്ക് സ്ഥാപിക്കുന്നിടത്ത് കണ്ടൽക്കാടുകൾ ഇല്ലെന്ന് വനം വകുപ്പ്

പറവൂർ: കോട്ടുവള്ളി വില്ലേജിലെ ആനച്ചാലിൽ നൂറ് കോടിയുടെ വ്യവസായ പാർക്ക് സ്ഥാപിക്കുന്നിടത്ത് കണ്ടൽക്കാടുകൾ ഇല്ലെന്ന്​ വനം വകുപ്പ്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടൽക്കാടുകൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും നശിപ്പിച്ചതായി കണ്ടെത്താനായിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ അറിയിച്ചു. മന്നം സ്വദേശി കെ.കെ. അസിമുദ്ദീനാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. വ്യവസായ പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന 16 ഏക്കറിൽ കുറച്ചുഭാഗം മണ്ണടിച്ച് നികത്താൻ ആരംഭിച്ചപ്പോൾ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് തടയുകയും വില്ലേജ് അധികൃതർ സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തിരുന്നു. കണ്ടൽക്കാടുകൾ നശിപ്പിക്കുന്നു എന്ന പരാതിയെത്തുടർന്ന് വനം വകുപ്പ് സെക്​ഷൻ ഓഫിസർ കെ.കെ. മനോജിന്‍റെ നേതൃത്വത്തിൽ നാലംഗ സംഘം ആനച്ചാലിൽ എത്തി പരിശോധന നടത്തി. ജൂൺ 26നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. അതിനുശേഷം സബ് കലക്ടർ പി. വിഷ്ണുരാജ് സ്ഥലം സന്ദർശിച്ചിരുന്നു. ഖത്തറിലെ കോസ്റ്റൽ ഗ്രൂപ് എന്ന സ്ഥാപനമാണ് ആനച്ചാലിൽ ലോജിക് ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കാൻ ശ്രമം നടത്തുന്നത്. വ്യവസായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.