സാങ്കേതികത്വം പറഞ്ഞ് സാമൂഹ്യ സഹായ പദ്ധതി മുടക്കരുത്: മനുഷ്യാവകാശ കമീഷൻ

കൊച്ചി: സാങ്കേതിക തടസ്സവാദങ്ങൾ ഉന്നയിച്ച് ദേശീയ സാമൂഹ്യ സഹായ പദ്ധതിയിൽ നിന്നുള്ള സഹായ വിതരണം മുടക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്. പദ്ധതിയുടെ ആനുകൂല്യം അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് എത്രയും വേഗം നൽകണമെന്ന് കമീഷൻ ജില്ല കലക്ടർക്കും ലാൻഡ് റവന്യൂ കമീഷണർക്കും നിർദേശം നൽകി. ദേശീയ സാമൂഹ്യ സഹായ പദ്ധതി പ്രകാരം വിതരണത്തിനായി 15 ലക്ഷം അനുവദിച്ചതായി ജില്ല കലക്ടർ കമീഷനെ അറിയിച്ചു. തുക പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്‍റ് സിസ്റ്റം) പോർട്ടൽ വഴി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാനാണ് ലാൻഡ് റവന്യൂ കമീഷണറേറ്റിൽനിന്നും ലഭിച്ച നിർദേശം. പരാതിക്കാരിയായ പാറക്കടവ് സ്വദേശിനി മേരി ഉൾപ്പെടെയുള്ള 11 പേർക്ക് 22,500 രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഗുണഭോക്താക്കളുടെ വിവരങ്ങൾ പോർട്ടലിൽ ചേർക്കാൻ തഹസിൽദാർമാർക്ക് കഴിഞ്ഞില്ല. ഇക്കാരണത്താൽ ഫണ്ട് വിതരണം ആരംഭിച്ചിട്ടില്ല. തുടർന്ന് മുൻ കാലങ്ങളിൽ തുക വിതരണം ചെയ്തതുപോലെ വിതരണം ചെയ്യാൻ ലാൻറ് റവന്യൂ കമീഷണർക്കും സർക്കാറിനും കത്ത് നൽകിയിട്ടുണ്ടെന്ന് കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. സമൂഹത്തിലെ ഏറ്റവും അശരണരായ ഗുണഭോക്താക്കൾക്ക് സഹായം നൽകാതിരിക്കുന്നത് തെറ്റാണെന്ന് ഉത്തരവിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.