വിലതാഴ്ത്തൽ; പണിമുടക്ക് സമരവുമായി മത്സ്യത്തൊഴിലാളികൾ

പള്ളുരുത്തി: മത്സ്യത്തിന് ന്യായവില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചെല്ലാനത്ത് തൊഴിലാളികൾ പണിമുടക്ക് സമരം നടത്തി. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷ‍ൻെറ നേതൃത്വത്തിലാണ് ചെല്ലാനം മിനി ഫിഷിങ് ഹാർബറിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ പോകാതെ വീണ്ടും പണിമുടക്കിയത്. മത്സ്യത്തിന് കിലോഗ്രാമിന് 20 രൂപയിൽ താഴെ പോകരുതെന്നും വലുപ്പ ചെറുപ്പമനുസരിച്ച് ന്യായമായ വില കിട്ടണമെന്നും കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ തിരുമാനിച്ചെങ്കിലും വീണ്ടും ഇടനിലക്കാരും കച്ചവടക്കാരും ചേർന്ന് വില കിലോഗ്രാമിന് 16 രൂപയിൽ താഴെ ലേലം വിളിച്ചതാണ് പ്രതിഷേധത്തിനിടയായത്. രണ്ടാഴ്ച മുമ്പും തൊഴിലാളികൾ വില കുറവിനെതിരെ സമരം ചെയ്തിരുന്നു. പ്രതിഷേധത്തി‍ൻെറ ഭാഗമായി ഫെഡറേഷന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഹാർബറിൽനിന്നും കമ്പനിപ്പടിയിലേക്ക് പ്രകടനവും നടത്തി. ഫെഡറേഷൻ ജില്ല പ്രസിഡന്‍റ് ഷിജി തയ്യിൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വി.എസ്. പൊടിയൻ, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം പി.വി. വിൽസൺ എന്നിവർ സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മത്സ്യത്തിന് ന്യായമായ വില കിട്ടിയില്ലെങ്കിൽ ലേലം തടയുമെന്നും മത്സ്യം നിരത്തി വെച്ച് പ്രതിഷേധിക്കുമെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും ഫെഡറേഷൻ നേതാക്കൾ പറഞ്ഞു. ആലപ്പുഴ അർത്തുങ്കൽ മുതൽ കൊച്ചി വരെയുള്ള ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. അതേസമയം കച്ചവടക്കാരും ഇടനിലക്കാരും ചേർന്ന് കുറഞ്ഞ വിലയ്ക്ക് എടുക്കുന്ന മത്സ്യം മാർക്കറ്റിൽ വലിയ വിലയ്ക്ക് വിൽക്കുന്നതായാണ് പരാതി. ചിത്രം: ചെല്ലാനത്ത് മത്സ്യത്തൊഴിലാളികൾ പണിമുടക്കിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.