പ്രതിപക്ഷനേതാവിന്‍റെ നിലപാട് രാഷ്ട്രീയ മര്യാദയില്ലാത്തത് -മന്ത്രി റിയാസ്

തിരുവനന്തപുരം: നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ പ്രസ്താവന രാഷ്ട്രീയ മര്യാദക്ക് നിരക്കാത്തതാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മരണത്തെപ്പോലും അദ്ദേഹം രാഷ്ട്രീയ നേട്ടമാക്കാൻ ശ്രമിക്കുന്നു. അവാസ്തവമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് കുത്തിത്തിരുപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മരാമത്ത് വകുപ്പിൽ മെയിന്റൻസ് വിഭാഗം അഞ്ചുവർഷമായുണ്ട്. ഹരിപ്പാട്, കായംകുളം മേഖല ദേശീയപാത അതോറിറ്റിയുടെ കീഴിലാണ്. ഇവിടെ മുമ്പ് രമേശ്‌ ചെന്നിത്തല എടുത്ത നിലപാടല്ല ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് സ്വീകരിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ദൗർഭാഗ്യകരമാണ്. നാടിന്റെ നന്മയ്ക്കുവേണ്ടി ഏത് കാര്യവും പഠിക്കാൻ തയാറാണെന്നും കഴിഞ്ഞദിവസം പറഞ്ഞതിൽനിന്ന് പ്രതിപക്ഷനേതാവ് മലക്കംമറിയുകയാണെന്നും റിയാസ് പറഞ്ഞു. കേരളം ഉണ്ടായ കാലം മുതൽക്കേ കുഴികളുമുണ്ട്. കാലാവസ്ഥയെ പഴിചാരി ഒഴിഞ്ഞുമാറില്ല. ഏത് വകുപ്പിന്‍റെ റോഡായാലും കുഴിയുണ്ടാകരുതെന്നാണ് സർക്കാർ നിലപാട്. ദേശീയപാതയിലെ 500 കിലോമീറ്ററോളം പരിപാലനം മാത്രമേ സംസ്ഥാനത്തിനൂള്ളുവെന്നും ബാക്കി ദേശീയപാത അതോറിറ്റിയുടെ കീഴിലാണെന്നും അതിൽ ഇടപെടാൻ കഴിയില്ലെന്നും റിയാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. box തിരുവനന്തപുരം: 50 ശതമാനം റോഡുകളെയും ബി.എം ആൻഡ് ബി.സി നിലവാരത്തിലാക്കും തിരുവനന്തപുരം: നാലുവർഷത്തിനുള്ളിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 30000ത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം റോഡുകളെയും ബി.എം ആൻഡ് ബി.സി നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിലവിൽ വകുപ്പിന് കീഴിലെ റോഡുകളിൽ 10 ശതമാനമാണ് ഈ നിലവാരത്തിലുള്ളത്. ഇത്തവണ മഴക്കാലപൂർവ പ്രവൃത്തികൾക്ക് 322 കോടി 16 ലക്ഷം രൂപ ചെലവഴിച്ചു. റോഡുകളുടെ പരിപാലന കാലാവധി കഴിയുന്നതിനുമുന്നേ തന്നെ അറ്റകുറ്റപ്പണികൾ മുന്നിൽകണ്ട് റണ്ണിങ് കോൺട്രാക്റ്റ് സംവിധാനം നടപ്പാക്കി. മഴക്കാലപൂർവ പ്രവൃത്തികളുടെ ഭാഗമായി ആദ്യഘട്ടത്തിൽ 117.30 കോടി രൂപയും രണ്ടാംഘട്ടത്തിൽ 154.98 കോടി രൂപയും ചെലവാക്കി. 2017ൽ രൂപവത്കരിച്ച് 2018ൽ പ്രവർത്തനം ആരംഭിച്ച മെയിന്റനൻസ് വിഭാഗം വളരെ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കരാറുകാരുടെ പേര്, ഫോൺ നമ്പർ, ടോൾഫ്രീ നമ്പർ, മറ്റ് വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി മൂവായിരത്തോളം ഡി.എൽ.പി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലത്ത് വർക്കിങ് കലണ്ടറും ക്രമപ്പെടുത്തുന്നുണ്ട്. പരാതികൾ നേരിട്ട് മനസ്സിലാക്കാനുള്ള സംവിധാനവുമുണ്ട്. റോഡുകൾ നശിക്കുന്നതിൽ കാലാവസ്ഥക്ക് മുഖ്യപങ്കുണ്ടെങ്കിലും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.