വ്യാജരേഖ നിർമിച്ച് നൽകിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

നെടുമ്പാശ്ശേരി: ആന്ധ്ര സ്വദേശിനികൾക്ക് വിദേശത്തേക്ക് കടക്കാൻ വ്യാജരേഖകൾ നിർമിച്ച് നൽകിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വെസ്റ്റ് ഗോദാവരി ഗണപവാരം മണ്ഡലത്തിൽ ഭാട്ടുല ചക്രവർത്തിയെയാണ് (32) നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മസ്കത്തിലേക്ക് പോകാൻ വ്യാജ രേഖകളുമായി എത്തിയ 17 സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടുപേർക്ക് വ്യാജ യാത്രരേഖകൾ നിർമിച്ച് നൽകിയത് ഇയാളാണ്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആന്ധ്രയിൽനിന്നാണ് ഭാട്ടുലയെ പിടികൂടിയത്. 40,000 രൂപയാണ് രേഖകൾക്കായി യാത്രക്കാരിൽനിന്ന് വാങ്ങിയത്. വിസിറ്റ് വിസയിലാണ് വിദേശത്തേക്ക് കടത്തുന്നത്. അവിടെ വീട്ടുജോലിക്ക് നിർത്തുകയാണ് ലക്ഷ്യം. രേഖകൾ തയാറാക്കിയ സംഘത്തിലെ സമ്പത്ത് റാവുജിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്പെക്ടർ പി.എം. ബൈജു, എ.എസ്.ഐമാരായ ബൈജു കുര്യൻ, പ്രമോദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റോണി അഗസ്റ്റിൻ, യശാന്ത് തുടങ്ങിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.