ചേര്‍ത്തല: മൂന്ന് സ്ത്രീകളുടെ തിരോധാനത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സെബാസ്റ്റ്യനുമായി രണ്ടിടത്ത് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. ഇയാൾ സ്വർണ ഇടപാടുകൾ നടത്തിയ സ്ഥാപനങ്ങളിൽനിന്ന് 27.5 ഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തു. നഗരത്തിലെ സഹകരണബാങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുമായി പണയം വെക്കുകയും പിന്നീട് ഇവിടെ നിന്നെടുത്ത് വില്‍ക്കുകയും ചെയ്ത സ്വര്‍ണമാണ് സംഘം വീണ്ടെടുത്തത്.
ചേര്‍ത്തല ഡിവൈ.എസ്.പി ഓഫിസിനു മുന്നിലുള്ള ശ്രീവെങ്കിടേശ്വര ജ്വല്ലറിയില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. കാണാതാകുമ്പോള്‍ ജെയ്നമ്മ ധരിച്ചിരുന്നതെന്നു കരുതുന്ന സ്വര്‍ണമാണ് ഇയാളുടെ സാന്നിധ്യത്തില്‍ വീണ്ടെടുത്തത്. അഞ്ച് പവന്റെ ആഭരണങ്ങൾ വിറ്റതായാണ് വിവരം. ഏറ്റുമാനൂര്‍ സ്വദേശിനിയായ ജെയ്നമ്മയെ കൊലപ്പെടുത്തിയശേഷം ആഭരണങ്ങൾ കവർന്നതാകാമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പത്മനാഭന്(47), വാരനാട് വെളിയിൽ ഹയറുമ്മ എന്ന ഐഷ, കോട്ടയം ഏറ്റുമാന്നൂര്‍ സ്വദേശിനി ജെയ്നമ്മ എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. ജെയ്നമ്മയെ കാണാതായ 2024 ഡിസംബര്‍ 23ന് ഉച്ചക്കുശേഷം ചേര്‍ത്തല നഗരത്തിലെ സഹ. ബാങ്കിന്റെ പ്രഭാത-സായാഹ്ന ശാഖയില്‍ സെബാസ്റ്റ്യന്റെ സഹായി മനോജ് 25.5 ഗ്രാം സ്വർണം പണയം വെച്ചിരുന്നു. 24ന് ദേവീക്ഷേത്രത്തിനു വടക്കുവശത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ രണ്ടു ഗ്രാമും പണയംവെച്ചു. പിന്നീട് രണ്ടിടത്തുനിന്ന് സ്വര്ണമെടുത്താണ് ശ്രീവെങ്കിടേശ്വര ജ്വല്ലറിയില്‍ വിറ്റത്. മൂന്നു സ്ഥാപനത്തിലും സെബാസ്റ്റ്യനെ എത്തിച്ചു തെളിവുകള്‍ ശേഖരിച്ചു. രാവിലെ 10.30ഓടെ തുടങ്ങിയ നടപടി വൈകീട്ടോടെയാണ് പൂര്‍ത്തിയായത്.
ഡിവൈ.എസ്.പിമാരായ സാജന് സേവ്യര്‍, ടി.ആര്. പ്രദീപ് കുമാര്‍, സി.ഐമാരായ എം.എസ്. രാജീവ്, ജിജിന് ചാക്കോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 40 അംഗ സംഘമാണ് തെളിവെടുപ്പിനായെത്തിയത്. ഞായറാഴ്ച സെബാസ്റ്റ്യനെ ചേര്‍ത്തല പള്ളിപ്പുറത്തുള്ള വീട്ടിലെത്തി സംഘം തെളിവെടുക്കും. ജെയ്നമ്മയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം 28ന് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിലാണ് ശരീരാവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതു ജെയ്നമ്മയുടേതെന്നാണ് നിഗമനം. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്ത് അലി, കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി ഗിരീഷ് പി. സാരഥി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.