ദേശീയപാത പതിനൊന്നാം മൈൽ മേൽപാലത്തിലുണ്ടായ ഗർത്തം
ചേർത്തല: ദേശീയപാത 66ൽ ചേർത്തല പതിനൊന്നാം മൈൽ മേൽപാലത്തിൽ വലിയ ഗർത്തം രൂപപ്പെട്ടത് യാത്രക്കാരിൽ ആശങ്കക്കിടയാക്കി. ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം. മേൽപാലത്തിലൂടെ സൂപ്പർ ഫാസ്റ്റ് ബസും കാറും കടന്നുപോയതിനു പിന്നാലെയാണ് 12 അടിയോളം താഴ്ചയിൽ റോഡ് താഴ്ന്നുപോയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് പാലത്തിന്റെ റോഡ് ഉപരിതലത്തിൽ ഗർത്തം രൂപപ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഗർത്തം ശ്രദ്ധയിൽപ്പെട്ടതോടെ വാഹനയാത്രക്കാരും സമീപ പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരും അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ഉടൻ ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനികളുടെയും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. അപകടസാധ്യത കണക്കിലെടുത്ത് ഗർത്തത്തിന് ചുറ്റും സുരക്ഷ ബാരിക്കേഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാൻ വൈകുന്നതും പ്രതിഷേധത്തിന് ഇടയാക്കി. വാഹനങ്ങൾ നിയന്ത്രിത വേഗത്തിൽ കടത്തിവിടുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ സ്ഥലത്ത് പ്രത്യേക നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ കുഴി കോൺക്രീറ്റ് ഉപയോഗിച്ച് അടക്കാനുള്ള ശ്രമം മാത്രമാണ് ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മേൽപ്പാലത്തിലൂടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ ഗർത്തം വലിയ അപകടത്തിന് കാരണമായേക്കുമെന്ന ആശങ്കയാണ് നാട്ടുകാരിലും യാത്രക്കാരിലും. ഗർത്തം രൂപപ്പെട്ടതോടെ മേൽപ്പാലം വഴിയുള്ള ഗതാഗതം സർവിസ് റോഡുകൾ വഴിയാക്കി. അതേസമയം, അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം പൂർണമായും സാധാരണ നിലയിലാക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ തുടരുകയാണ്. സമീപപ്രദേശങ്ങളിലും പരിശോധന നടത്തണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.