ആലപ്പുഴ: ചേർത്തലയിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66ൽ അഗാധ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ നൂതന സാങ്കേതികവിദ്യയായ പെനെട്രേറ്റിങ് റഡാർ (ജി.പി.എസ്) ഉപയോഗിച്ച് സുരക്ഷ പരിശോധന നടത്തണമെന്ന് റിപ്പോർട്ട്. ചേർത്തല മേൽപാലത്തിൽ നടത്തിയ പരിശോധനക്കുശേഷം പൊതുമരാമത്ത്, ജലഅതോറിറ്റി എന്നിവർ ചേർന്ന് ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
നിർമാണം പൂർത്തിയായ തുറവൂർ മുതൽ എസ്.എൽ. പുരം വരെയുള്ള ഏഴു മേൽപ്പാതകളിലും പരിശോധന നടത്തണം. ഭൂമിയുടെ ഉപരിതലത്തിന് കേടുപാടുകൾ വരുത്താതെ, അതിനടിയിലുള്ള വസ്തുക്കളുടെയും ഘടനകളുടെയും വിവരങ്ങൾ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് കണ്ടെത്താൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യയാണിത്.
പരിശോധനക്ക് വൻ സാമ്പത്തിക ബാധ്യതയുള്ളതിനാൽ എൻ.എച്ച്.എ.ഐ ചെലവിൽ നടത്തണമെന്നും റിപ്പോർട്ടിലുണ്ട്. കുടിവെള്ള പദ്ധതിയുടെ കുഴൽ തകർന്നത് കാരണം അടിത്തട്ടിലെ മണ്ണ് റോഡിനരികിലേക്ക് വൻതോതിൽ ഒഴുകിയതും റോഡ് ഉയർത്താൻ ഉപയോഗിച്ച കായൽ മണ്ണ് പൊടിഞ്ഞതും നിർമാണത്തിലെ അപാകതയുമാണ് റോഡ് തകരാൻ കാരണമെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സേഫ്റ്റി ഓഡിറ്റിങ് നടത്താൻ എൻ.എച്ച്.എ.ഐക്ക് നിർദ്ദേശം നൽകിയതായും കലക്ടർ ഷാജി വി. നായർ പറഞ്ഞു. ഈമാസം 11ന് ദേശീയപാത അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ റിപ്പോർട്ട് ചർച്ചയാകും.
ആലപ്പുഴ: ചേര്‍ത്തലയില്‍ 11ാം മൈല്‍ ദേശീയപാത മേല്പാലത്തിൽ ഗര്‍ത്തം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വാട്ടര്‍ അതോറിറ്റി ചൂണ്ടിക്കാണിക്കുന്ന ആറിടങ്ങളില്‍ ഉള്‍പ്പെടെ തുറവൂര്‍ മുതല്‍ പറവൂര്‍ വരെയുള്ള മുഴുവന്‍ സ്ട്രെച്ചിലും സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്നും ജനങ്ങള്‍ക്ക് ഭീതികൂടാതെ യാത്ര ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു.
റോഡ് ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചപ്പോള്‍ ഈ സ്ഥലത്തേത് ഉള്‍പ്പെടെ ആറ് ഇടങ്ങളില്‍കൂടി ചോര്‍ച്ചയും സമാനമായ സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയെന്ന് വാട്ടര്‍ അതോറിറ്റി പറയുന്നുണ്ടെങ്കിലും അവിടെ പരിശോധന നടന്നതായി സൂചനയില്ല.
സുരക്ഷാ വീഴ്ചകളും നിലവാരമില്ലായ്മയും നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും ഫലപ്രദമായ പരിഹാര നടപടിയും ദേശീയപാത അതോറിറ്റിയും കേന്ദ്രസര്‍ക്കാരും സ്വീകരിച്ചില്ല. ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.