ആലപ്പുഴ: വയലാർ പഞ്ചായത്തിൽ എവിടെ നോക്കിയാലും പച്ചക്കറിത്തോട്ടങ്ങളാണ്. തരിശുസ്ഥലങ്ങളിലും വീടുകളുടെ മട്ടുപ്പാവിലുമെല്ലാം വെണ്ടയും പാവലും പീച്ചിലും പയറും പടവലവും തുടങ്ങി വിവിധതരം പച്ചക്കറികൾ കായ്ച്ചു നിൽക്കുന്നു. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കൃഷിഭവന്റെ പ്രവർത്തനങ്ങളാണ് പഴയ കാർഷികപ്രതാപം തിരികെ കൊണ്ടുവരുന്നത്. പാരമ്പര്യ കൃഷിരീതികൾക്കൊപ്പം ഒരുഗ്രാമത്തെ മുഴുവൻ കാർഷിക ഗ്രാമമാക്കി മാറ്റാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.
പഞ്ചായത്തിന്റെ കാർഷിക കർമസേന പരിപാലിക്കുന്ന ഒരേക്കർ മാതൃക പച്ചക്കറിത്തോട്ടം ഉൾപ്പെടെ 25 ഏക്കറിൽ പച്ചക്കറി കൃഷിയുണ്ട്. കരനെൽ, ചോളം, പൂ, വാഴ, തെങ്ങ്, ഫലവൃക്ഷത്തോട്ടം തുടങ്ങിയവയുടെ കൃഷിയും വിജയകരമായി നടക്കുന്നു. പഞ്ചായത്തിലെ തരിശുസ്ഥലങ്ങൾ, വീടുകളുടെ മട്ടുപ്പാവുകൾ എന്നിവയെല്ലാം പച്ചക്കറിത്തോട്ടങ്ങളാക്കി മാറ്റി. വെണ്ട, പാവൽ, പീച്ചിൽ, പടവലം, തക്കാളി, മുളക്, പയർ, വഴുതന തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷി പദ്ധതിയും പഞ്ചായത്ത് മികച്ചരീതിയിൽ നടപ്പാക്കി. ഇതിലൂടെ പഞ്ചായത്തിലെ കാർഷിക കർമസേന ഉൽപാദിപ്പിച്ച രണ്ട് ടണ്ണിൽപരം ജൈവപച്ചക്കറികൾ ഉൾപ്പെടെ ടൺ കണക്കിന് പച്ചക്കറികളാണ് പഞ്ചായത്തിൽ ഉടനീളം വിളവെടുക്കാനായത്. ഇതിൽ കൂടുതലും പഞ്ചായത്തിന്റെതന്നെ ഓണച്ചന്ത വഴി വിൽപന നടത്താനായെന്നത് വയലാറിന്റെ കാർഷിക മേഖലയുടെ വലിയ നേട്ടമാണ്.
കൃഷി വകുപ്പിന്റെ വിവിധ കാർഷിക പദ്ധതികൾ, കേരവികസന പദ്ധതികൾ, ഹോർട്ടികൾചർ മിഷന്റെ പച്ചക്കറി വികസന പദ്ധതി തുടങ്ങിയവ വഴിയുള്ള സഹായങ്ങളും നൽകുന്നുണ്ട്. ഒപ്പം പഞ്ചയാത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിക്കാവശ്യമായ വളങ്ങൾ, നല്ലയിനം വിത്തുകൾ, പച്ചക്കറി ഫലവർഗ തൈകൾ, സ്പ്രേയറുകൾ, നിലമൊരുക്കാനാവശ്യമായ കുമ്മായം, ജലസേചനത്തിനായി മോട്ടോറുകൾ തുടങ്ങിയ സേവനങ്ങളും നൽകുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കാർഷിക കർമസേനയുടെ ഫലവൃക്ഷത്തോട്ടം പദ്ധതിയിലൂടെ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ 40,000ഓളം തൈകൾ പട്ടണക്കാട് ബ്ലോക്ക് പരിധിയിൽ വിതരണം ചെയ്തിരുന്നു.
15 സ്ഥിര അംഗങ്ങളും നിരവധി ഉപഅംഗങ്ങളുമാണ് കാർഷിക കർമസേനയുള്ളത്. നാടിന്റെ കാർഷിക മുന്നേറ്റത്തിന് വഴിതെളിക്കുന്ന കൃഷിഭവന് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് വയലാർ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി പറഞ്ഞു.
പഞ്ചായത്തിലെ കാർഷിക മേഖലയിൽ വൈവിധ്യവത്കരണം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കൃഷിഭവനെന്നും അതിനായി കാർഷിക കർമസേനയുടെ സഹായം പ്രയോജനപ്പെടുത്തുമെന്നും പഞ്ചായത്ത് കൃഷി ഓഫിസർ അഖിൽ രാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.