അപകടഭീഷണി ഉയർത്തുന്ന വലിയഴീക്കൽ ഹയർ സെക്കൻഡറി സ്കൂളിന്‍റെ മേൽക്കൂര
ആറാട്ടുപുഴ: വലിയഴീക്കൽ ഹയർ സെക്കൻഡറി സ്കൂളിന്‍റെ മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകിവീഴുന്നത് അപകടഭീഷണി ഉയർത്തുന്നു. ഹയർസെക്കൻഡറി വിഭാഗവും പ്രഥമാധ്യാപകന്‍റെയും പ്രിൻസിപ്പലിന്‍റെയും ഓഫിസും പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടത്തിലാണ് സംഭവം.
2008ൽ സൂനാമി സ്മാരക മന്ദിരമായി നിർമിച്ചതാണ് കെട്ടിടം. കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ വരാന്ത ഇടിഞ്ഞു. പിന്നീട് അറ്റകുറ്റപ്പണി നടത്തി. ഇപ്പോൾ മൂന്നു നിലയിലെയും കോൺക്രീറ്റ് അടർന്നു വീഴുന്നതിനാൽ കെട്ടിടം ഉപയോഗശൂന്യമായി. അപകടത്തിൽനിന്ന് കുട്ടികളും അധ്യാപകരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
കെട്ടിടം ജീർണാവസ്ഥയിലായി നാളുകളായെങ്കിലും അറ്റകുറ്റപ്പണി നടത്തണമെന്ന് സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി പലതവണ ജില്ല പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടിട്ടും പ്രശ്നം ഗൗരവത്തിൽ എടുത്തിട്ടില്ല. കോൺക്രീറ്റ് പാളികൾ ഇളകിവീണതോടെ കുട്ടികൾ കെട്ടിടത്തിൽ കയറാതിരിക്കാൻ പി.ടി.എയും അധ്യാപകരും ജാഗ്രത പുലർത്തുന്നുണ്ട്.
അപകടത്തിലായ കെട്ടിടത്തിനടുത്ത് കുട്ടികൾ എത്താതിരിക്കാൻ കയർ കെട്ടി തിരിച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണിക്കായി നിരന്തരം ആവശ്യപ്പെടുമ്പോഴും പേപ്പർ ജോലികൾ നടക്കുകയാണെന്ന മറുപടിയാണ് ജില്ല പഞ്ചായത്തിൽനിന്ന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കലക്ടർക്കും സ്കൂൾ എസ്.എം.സി പരാതി നൽകി.
2008ൽ സൂനാമി പാക്കേജിൽ അനുവദിച്ച മൂന്ന് നില കെട്ടിടം നിർമാണം പാതിവഴിയിൽ നിലച്ച് വർഷങ്ങളോളം കിടന്നിരുന്നു. അസൗകര്യങ്ങൾ ഏറിയ ഘട്ടത്തിലാണ് കെട്ടിടം പ്രവർത്തന യോഗ്യമാക്കിയത്. ഈ കെട്ടിടത്തിൽനിന്നാണ് ഇപ്പോൾ കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നത്.
കൂടാതെ 2013ൽ വലിയഴീക്കൽ സ്കൂളിലേക്ക് അനുവദിച്ച രണ്ടുനില കെട്ടിടത്തിന്‍റെ പണിയും പകുതി ആയപ്പോൾ തന്നെ നിർത്തിയ നിലയിലാണ്. എൽ.കെ.ജി മുതൽ പ്ലസ് ടുവരെയുളള ക്ലാസുകളിലായി 600ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്കൂളിൽ ക്ലാസ് മുറികൾ ആവശ്യാനുസരണം ഇല്ലാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.